ചൂരൽമലയിൽ ഉണ്ടായത് ഉരുൾപൊട്ടൽ അല്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ശക്തമായ മഴയെ തുടർന്ന് കഴിഞ്ഞ ഉരുൾപൊട്ടലിലുണ്ടായ അവശിഷ്ടങ്ങൾ ഒഴുകി വന്നതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. അതേസമയം നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.
ജില്ലയിൽ രാവിലെ മുതൽ ഉണ്ടായ ശക്തമായ മഴയിലാണ് പുന്നപ്പുഴ കര കവിഞ്ഞൊഴുകിയത്. കഴിഞ്ഞവർഷത്തെ ഉരുൾപൊട്ടലിൽ അവശേഷിച്ചിരുന്ന ഇളകിയ മണ്ണ് ഒഴുകി വന്നതെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നിഗമനം. പുന്നപ്പുഴ നവീകരണത്തിനായി പുഴയുടെ ഇരു കരകളിലും കൂട്ടിയിട്ട മണ്ണ് വീണ്ടും പുഴയിലേക്ക് തന്നെ പതിച്ചു. അട്ടമല ഭാഗത്തെക്കടക്കം പുഴ ഗതി മാറിയൊഴുകി.
പോലീസും ഫയർഫോഴ്സും എത്തിയാണ് തൊഴിലാളികളെ പാലത്തിന് ഇക്കരെ എത്തിച്ചത്. തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. സുരക്ഷിതമായി മാറ്റി പാർപ്പിക്കണമെന്നും, സർക്കാർ തന്നിരുന്ന 300 രൂപ ധനസഹായം പോലും ലഭിക്കുന്നില്ലെന്നും നാട്ടുകാർ പ്രതികരിച്ചു
സ്ഥലം സന്ദർശിക്കാൻ എത്തിയ ദുരന്തനിവാരണ അതോറിറ്റി അംഗങ്ങളെയും, വില്ലേജ് ഓഫീസറെയും നാട്ടുകാർ തടഞ്ഞു. ശാസ്ത്രജ്ഞൻ ജോൺ മത്തായി രേഖപ്പെടുത്തിയ സുരക്ഷിതയിടങ്ങൾ ഒന്നുകൂടി പരിശോധിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു .