‘രാജ്യം ഭരിക്കുന്നത് അംബാനി-അദാനി സർക്കാർ, യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ വർഗീയ ധ്രുവീകരണം നടത്തുന്നു’; കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

Jaihind Webdesk
Saturday, December 24, 2022

 

ന്യൂഡല്‍ഹി: രാജ്യം ഭരിക്കുന്നത് നരേന്ദ്ര മോദി സർക്കാരല്ലെന്നും അംബാനി – അദാനി സർക്കാരാണെന്നും രാഹുൽ ഗാന്ധി. രാജ്യം നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാൻ ഹിന്ദു – മുസ്‌ലിം ധ്രുവീകരണം സൃഷ്ടിക്കുകയാണെന്നും ഇതിന് മാധ്യമങ്ങൾ കൂട്ടുനിൽക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഭാരത് ജോഡോ യാത്രയുടെ ഡൽഹി പര്യടനത്തിന്‍റെ സമാപനത്തിലാണ് രാഹുലിന്‍റെ വിമർശനം. ചലച്ചിത്ര താരം കമൽ ഹാസനും യാത്രയില്‍ രാഹുൽ ഗാന്ധിക്കൊപ്പം ചേർന്നു.

ചെങ്കോട്ടയിൽ നടന്ന പൊതുയോഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് രാഹുൽ ഗാന്ധി നടത്തിയത്. രാജ്യം ഭരിക്കുന്നത് നരേന്ദ്ര മോദി സർക്കാരല്ലെന്നും അംബാനി – അദാനി സർക്കാരാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യം നേരിടുന്ന യഥാർഥ്യ പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാൻ ഹിന്ദു – മുസ്‌ലിം ധ്രുവീകരണം സൃഷ്ടിക്കാൻ കേന്ദ്ര സർക്കാരും ബി ജെ പിയും ശ്രമിക്കുകയാണ്. ഇതിന് മാധ്യമങ്ങൾ കൂട്ടുനിൽക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

യാത്രയില്‍ ഒപ്പം ചേർന്ന കമല്‍ ഹാസന്‍ ചെങ്കോട്ടയിൽ നടന്ന പൊതുയോഗത്തിലും സംസാരിച്ചു. രാജ്യത്തെ ഒന്നിപ്പിക്കേണ്ട സമയമാണിത്, ആ ഉൾവിളിയിൽ നിന്നാണ് യാത്രയിൽ അണിചേർന്നതെന്ന് കമൽ ഹാസൻ പറഞ്ഞു. ഐടിഒ മുതൽ ചെങ്കോട്ട വരെയുള്ള മൂന്നര കിലോമീറ്റർ ദൂരം രാഹുലിനൊപ്പം സഞ്ചരിച്ചാണ് കമൽ ഹാസനും യാത്രയുടെ ഭാഗമായത്. കമലിനൊപ്പം മക്കൾ നീതി മയ്യം നേതാക്കളും യാത്രയിൽ പങ്കെടുത്തു. പതിനായിരക്കണക്കിന് പൊതുജനങ്ങളും യാത്രയുടെ ഭാഗമായി.ഡൽഹിയിലെ പര്യടനത്തോടെ ഭാരത് ജോഡോ യാത്രയ്ക്ക് ഒരു ഇടവേളയാണ്. പദയാത്ര ജനുവരി മൂന്നിന് പുനഃരാരംഭിക്കും.