വെഞ്ഞാറമൂട് കൊലപാതകം ഗുണ്ടാസംഘങ്ങളുടെ കുടിപ്പക; സംഘർഷത്തിന് തുടക്കമിട്ടത് ഡി.കെ മുരളി എംഎല്‍എയുടെ മകനുമായി ബന്ധപ്പെട്ട പ്രശ്നം ? | VIDEO

Jaihind News Bureau
Wednesday, September 2, 2020

 

തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലപാതകം ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെന്നതിന് കൂടുതല്‍ തെളിവുകള്‍. ഇവര്‍ക്ക് പിന്തുണ നല്‍കുന്നത് സ്ഥലത്തെ സിപിഎം നേതാക്കളും. കേസിലെ പ്രതി സജിത്തിനെ ഡിവൈഎഫ്‌ഐ നേതാവ് ഭീഷണിപ്പെടുത്തയതിന്റെ ശബ്ദരേഖ ജയ്ഹിന്ദ് ന്യൂസ് പുറത്തുവിട്ടു. ഡി.കെ മുരളി എംഎല്‍എയുടെ മകനുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നും പ്രദേശവാസികള്‍ പറയുന്നു.

2019ലെ വേങ്കമല ഉത്സവത്തിന് ഒരാഴ്ച മുന്‍പാണ് സംഭവങ്ങളുടെ തുടക്കം. സമീപത്തെ വീട്ടിനടുത്ത് ഒരു ചെറുപ്പക്കാരനെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടത് ചിലര്‍ ചോദ്യം ചെയ്തു. ഇതിനിടെ ഒരു ബൈക്ക് വരികയും ഇയാള്‍ അതില്‍ കയറി പോകുകയും ചെയ്തു. വെട്ടുകേസിലെ പ്രതികളായ സജിത്തും സജീവും ബൈക്കില്‍ ഇവരെ പിന്‍തുടര്‍ന്ന് കലുംങ്കുംമൂടെന്ന സ്ഥലത്ത് തടഞ്ഞുനിര്‍ത്തി. ഒളിച്ചുനിന്ന ആള്‍ ഡി.കെ മുരളി എംഎല്‍എയുടെ മകനാണെന്നും ബൈക്കില്‍ എത്തിയത് എംഎല്‍എയുടെ ബന്ധുവാണെന്നും പിന്നീടാണ് ഇവര്‍ അറിഞ്ഞത്. ഒരാഴ്ച കഴിഞ്ഞ് ഉത്സവ ദിവസം മരുതും മൂട്ടില്‍നിന്നെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇക്കാര്യം ചോദ്യം ചെയ്തത് സംഘര്‍ഷത്തിന് ഇടയാക്കി. എംഎല്‍എയുടെ മകനെ തടഞ്ഞതിന്‍റെ പേരില്‍ സജിത്ത് പിന്നീട് നിരന്തരം ആക്രമിക്കപ്പെട്ടു.

ഭീഷണി സംഭവത്തെകുറിച്ച് ഡി.കെ മുരളി ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ പ്രതികരിച്ചത് ഇങ്ങനെ. ഗള്‍ഫിലായിരുന്ന സജീവ് തിരിച്ചെത്തിയ ശേഷം ഉണ്ടായ സംഘര്‍ഷമാണ് ഫൈസലിന് വെട്ടുകിട്ടുന്നതില്‍ കലശിച്ചത്. ഇരുകൂട്ടരും സിപിഎമ്മുകാരായതിനാല്‍ സംഭവത്തില്‍ സമവായ ചര്‍ച്ച നടത്തി പ്രശ്‌നം ഒത്തുതീര്‍പ്പാക്കി. ഈ ലോക്ഡൗണ്‍ കാലത്ത് എംഎല്‍എയുടെ മകനെ സമാന സാഹചര്യത്തില്‍ കണ്ടത് ചോദ്യംചെയ്തതാണ് വീണ്ടും സംഘര്‍ഷാവസ്ഥ ഉണ്ടാക്കിയത്. ഇതാണ് രണ്ട് യവാക്കളുടെ നിഷ്ഠൂരമായ കൊലപാതകത്തിലക്ക് നയിച്ചതെന്നും നാട്ടുകാര്‍ പറയുന്നു. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പരിണിതഫലമാണ്, രാഷ്ട്രീയ കൊലപാതകമെന്ന് പ്രചരിപ്പിച്ച് സിപിഎം മുതലെടുപ്പ് നടത്തുന്നത്.