ദേശീയപാത വികസനത്തിന് പണം നല്‍കിയത് കേരളം മാത്രമെന്ന വാദം പച്ചക്കള്ളം; പൂവന്‍പഴം വെച്ച് കഴുത്തറുക്കുന്ന പരിപാടിയാണ് റിയാസ് ചെയ്തിരുന്നത്: പി വി അന്‍വര്‍

Jaihind News Bureau
Monday, May 26, 2025

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ സാമ്പത്തിക ആരോപണങ്ങളും പി വി അന്‍വര്‍. ദേശീയപാത വികസനത്തിന് പണം നല്‍കിയ സംസ്ഥാനം കേരളം മാത്രമെന്ന വാദം പച്ചക്കള്ളമെന്ന് അന്‍വര്‍ പറഞ്ഞു. മറ്റ് നിരവധി സംസ്ഥാനങ്ങള്‍ ഇത്തരത്തില്‍ പണം നല്‍കിയെന്ന് എളമരം കരീം രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന്റെ ഉത്തരങ്ങള്‍ ചൂണ്ടിക്കാണിച്ച് അന്‍വര്‍ പറഞ്ഞു.

കേരളം മാത്രമാണ് ഭൂമി ഏറ്റെടുക്കാന്‍ പണം നല്‍കിയത് എന്ന് വകുപ്പ് മന്ത്രി പച്ചക്കള്ളം പറയുന്നുവെന്നും ഏറ്റവും കുറവ് പണം നല്‍കിയത് കേരളമാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. ദേശീയപാതയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ രണ്ട് ദിവസം റിയാസ് വീട്ടില്‍ കയറി ഒളിച്ചിരുന്നു. ടൂറിസം വകുപ്പ് റീല്‍സ് എടുക്കാന്‍ ലക്ഷങ്ങള്‍ ചിലവഴിച്ചുവെന്നും അന്‍വര്‍ പറഞ്ഞു. കുട്ടികള്‍ വരെ റീല്‍സ് എടുക്കുന്ന കാലത്താണ് 39 ലക്ഷം കൊടുത്ത് ടൂറിസം വകുപ്പ് 4 റീല്‍സ് ഉണ്ടാക്കുന്നതെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. റിയാസ് മന്ത്രി ആയതിന് ശേഷം നിലമ്പൂരിലെ വികസനം തടസപ്പെട്ടുവെന്നും പൂവന്‍പഴം വെച്ച് കഴുത്തറുക്കുന്ന പരിപാടിയാണ് റിയാസ് ചെയ്തിരുന്നത് എന്നും അന്‍വര്‍ മലപ്പുറത്ത് പറഞ്ഞു.