മുഖ്യമന്ത്രി മൗനത്തിന്റെ മാളത്തില്‍ ഒളിച്ചിരിക്കുന്നു; സി.പി.എമ്മിന് ഇ.പിയോടും എ.ഡി.ജി.പിയോടും രണ്ട് നിലപാടെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍

ദുബായ്: സിപിഎം നേതാവ് ഇ.പി ജയരാജനോടും എ.ഡി.ജി.പിയോടും സി.പി.എമ്മിന് രണ്ടു നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രകാശ് ജാവദേക്കറെ കണ്ട ഇ.പി ജയരാജനെ പുറത്താക്കി. ആര്‍.എസ്.എസ് നേതാവിനെ കണ്ട എ.ഡി.ജി.പിയും കൂട്ടുനിന്ന മുഖ്യമന്ത്രിയും അതേ സ്ഥാനത്ത് തുടരുന്നു. എന്നാല്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
പഴയ സി.പി.എം. ആണെങ്കില്‍ ഇങ്ങനെയാകില്ലായിരുന്നുവെന്നും വി.ഡി സതീശന്‍ പറഞ്ഞു.

പത്തു ദിവസമായി ഒരു ഭരണകക്ഷി എം.എല്‍.എ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിക്കുന്നു. എന്നിട്ടും മുഖ്യമന്ത്രി മിണ്ടുന്നില്ല. മുഖ്യമന്ത്രി മൗനത്തിന്റെ മാളത്തില്‍ ഒളിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇനിയും ഉപചാപകര്‍ ഉണ്ട്. അവരുടെ പേര്‍ ഉടന്‍ പുറത്തു വരും. പി.വി അന്‍വറിന് പിന്നില്‍ പ്രതിപക്ഷം അല്ലെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Comments (0)
Add Comment