നിയമസഭയിലെ നിര്‍ണായക ചര്‍ച്ചയില്‍ സഭയില്‍ നിന്ന് ഒളിച്ചോടി മുഖ്യമന്ത്രി?; പനിയും തൊണ്ടവേദനയുമെന്ന് സ്പീക്കര്‍

Jaihind Webdesk
Tuesday, October 8, 2024

തിരുവനന്തപുരം: നിയമസഭയില്‍ ആര്‍എസ്എസ്- എഡിജിപി ബന്ധം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന്റെ ചര്‍ച്ചയില്‍ നിന്ന് വിട്ടു നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിക്ക് തൊണ്ട വേദനയും പനിയുമാണെന്നും ഡോക്ടര്‍മാര്‍ വോയ്‌സ് റസ്റ്റ് നിര്‍ദേശിച്ചുവെന്നും സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അറിയിക്കുകയായിരുന്നു.

എന്നാല്‍, മുഖ്യമന്ത്രി ഒളിച്ചോടിയെന്ന ആക്ഷേപം പ്രതിപക്ഷം ഉന്നയിക്കുകയാണ്. നിയമസഭ സമ്മേളനം ആരംഭിച്ചപ്പോള്‍ അടിയന്തര പ്രമേയ ചര്‍ച്ചക്ക് മുഖ്യമന്ത്രി അനുമതി നല്‍കിയിരുന്നു. 12 മണി മുതല്‍ 2 മണിക്കൂര്‍ ചര്‍ച്ചയ്ക്കാണ് അനുമതി നല്‍കിയത്. ഇതിനുപിന്നാലെ 12 മണിക്ക് ചര്‍ച്ച ആരംഭിച്ചപ്പോഴാണ് മുഖ്യമന്ത്രി പങ്കെടുക്കില്ലെന്ന് സ്പീക്കര്‍ അറിയിച്ചത്.

മുഖ്യമന്ത്രിയുടെ അസാന്നിധ്യം ചര്‍ച്ചക്കിടെ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉന്നയിച്ചപ്പോള്‍ സ്പീക്കര്‍ ക്ഷോഭിച്ചു. സ്പീക്കര്‍ എഎന്‍ ഷംസീറും പ്രതിപക്ഷ എംഎല്‍എ എന്‍ ഷംസുദ്ദീനും തമ്മില്‍ ഇതുസംബന്ധിച്ച് വാഗ്വാദവും നടന്നു. രാവിലെ നിയമസഭയില്‍ സംസാരിച്ച മുഖ്യമന്ത്രിക്ക് പെട്ടെന്ന് അനാരോഗ്യം വന്നത് യാദൃശ്ഛികമായിരിക്കാമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

ഇന്ന് മുഖ്യമന്ത്രിക്ക് അനാരോഗ്യം വന്നത് യാദൃശ്ചികമായിരിക്കാമെന്ന് എന്‍ ഷംസുദ്ദീന്‍ പറഞ്ഞപ്പോള്‍ ആര്‍ക്കും അസുഖം വരാമല്ലോ ഉത്തരം സംസാരം വേണ്ടെന്നും സ്പീക്കര്‍ പ്രതികരിച്ചു. ഇന്ന് തന്നെ മുഖ്യമന്ത്രിക്ക് അസുഖം വന്നല്ലോ എന്നും ഷംസുദ്ദീന്‍ പരിഹസിച്ചു. മുഖ്യമന്ത്രിയെ കളിയാക്കിയത് അല്ലെന്നും അസുഖം ആര്‍ക്കും വരാമെന്നും ഇത്രയും പ്രധാനപ്പെട്ട ചര്‍ച്ചയിലെ മുഖ്യമന്ത്രിയുടെ അസാന്നിധ്യം ചൂണ്ടികാണിക്കുകയായിരുന്നുവെന്നും ഷംസുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.