മരണകാരണം ഹൃദയസ്തംഭനം; അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്‍റ് മേരി മേജര്‍ ബസിലിക്കയിലായിരിക്കണമെന്ന് മരണപത്രം

Jaihind News Bureau
Tuesday, April 22, 2025

സ്‌നേഹത്തിനും സമാധാനത്തിനുമായി നിലകൊണ്ട ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം തീര്‍ത്ത വേദന ഒഴിയാതെ ലോകം. വത്തിക്കാന്‍ പുറത്തുവിട്ട ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണപത്രത്തില്‍ തനിക്ക് അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലായിരിക്കണമെന്നാണ് പറയുന്നു. സഭയുടെ സ്ഥാപകനെന്ന് വിശ്വസിക്കുന്ന ക്രിസ്തു ശിഷ്യന്‍ പത്രോസിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ് മുന്‍ മാര്‍പാപ്പമാരില്‍ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത്. ശവകുടീരത്തില്‍ പ്രത്യേക അലങ്കാരങ്ങള്‍ പാടില്ലെന്നും ലാറ്റിന്‍ ഭാഷയില്‍ ഫ്രാന്‍സിസ് എന്ന് മാത്രം എഴുതിയാല്‍ മതിയെന്നും മാര്‍പാപ്പയുടെ മരണപത്രത്തില്‍ പറയുന്നു. പതിനായിരക്കണക്കിന് വിശ്വാസികളാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് ഇന്നലെ മുതല്‍ ഒഴുകിയെത്തുന്നത്. അവരെ സാക്ഷിയാക്കി രാത്രിയില്‍ നടന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് കര്‍ദിനാള്‍ കെവിന്‍ ഫെരെലാണ് നേതൃത്വം നല്‍കിയത്. അതിനിടെ മാര്‍പാപ്പയുടെ മരണകാരണം വ്യക്തമാക്കി വത്തിക്കാന്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. ഹൃദയസ്തംഭനവും പക്ഷാഘാതവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് വത്തിക്കാന്‍ അറിയിച്ചു. ഇന്ന് വത്തിക്കാനില്‍ കര്‍ദിനാള്‍മാരുടെ യോഗം ചേരും. സംസ്‌കാരം അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കും. നാളെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പൊതുദര്‍ശനം നടക്കും.

റോമന്‍ കത്തോലിക്ക സഭയെ നയിച്ച ആദ്യ ലാറ്റിന മേരിക്കകാരനായ ഹോര്‍ഗേ മരിയോ ബര്‍ഗോളിയോ, തന്റെ പേര് സ്വീകരിച്ചത് മുതല്‍ വ്യത്യസ്തനായിരുന്നു. കത്തോലിക്ക സഭയുടെ രണ്ടായിരത്തിലധികം വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഫ്രാന്‍സിസെന്ന പേര് ഒരു മാര്‍പാപ്പ സ്വീകരിക്കുന്നത്. പാവങ്ങളുടെ പുണ്യാളനെന്നറിയപ്പെടുന്ന അസീസിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ പേര് തെരഞ്ഞെടുത്തതിന്റെ അര്‍ത്ഥതലങ്ങള്‍ വലുതായിരുന്നു. മാര്‍പാപ്പയായശേഷം വത്തിക്കാന്‍ കൊട്ടാരം വേണ്ടെന്നുവെച്ച് അതിഥിമന്ദിരത്തിലെ സാധാരണ മുറിയില്‍ താമസമാക്കി.ലോകത്തിലെ സ്വാധീനമുളള വ്യക്തിത്വങ്ങളിലൊരാളായി നിന്ന് ദരിദ്രര്‍ക്കും സ്ത്രീകള്‍ക്കും യുദ്ധങ്ങളിലെ ഇരകള്‍ക്കുമെല്ലാം വേണ്ടി വാദിച്ചു. യുദ്ധങ്ങളെ നന്മയും തിന്മയുമായി കാണരുതെന്ന് പറഞ്ഞ മാര്‍പാപ്പ യുദ്ധങ്ങള്‍ക്കെതിരെ നിലകൊണ്ടു. സ്വവര്‍ഗാനുരാഗികളും ദൈവത്തിന്റെ മക്കളാളെന്ന് പറഞ്ഞ് ചരിത്രപരമായ നിലപാടെടുത്തും സഭാസിംഹാസന്നത്തിന്റെ മൂല്യമെന്താണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞു.

എന്നാല്‍ മരണപത്രത്തില്‍  പാപ്പാ നേരത്തെ ആഗ്രഹങ്ങള്‍ പങ്കിട്ടിരുന്നു. അന്ത്യവിശ്രമം ഒരുക്കേണ്ടത് റോമിലെ ബസിലിക്കയില്‍ ആകണമെന്നും ശവകുടീരത്തില്‍ പ്രത്യേക അലങ്കാരങ്ങള്‍ പാടില്ലെന്നും മരണപത്രത്തില്‍ പറയുന്നു. ലാറ്റിന്‍ ഭാഷയില്‍ ഫ്രാന്‍സിസ് എന്നെഴുതിയാല്‍ മാത്രം മതിയെന്നും നിർദ്ദേശമുണ്ട്.