ഒടുവില്‍ ക്രൂരതയ്ക്ക് ശിക്ഷ വിധിച്ച് കോടതി. സ്ത്രീധനത്തിന്റെ പേരില്‍ തുഷാര എന്ന 28 കാരിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം. ഭര്‍ത്താവ് ചന്തുലാലിനും അമ്മ ഗീത ലാലിക്കുമാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതികള്‍ക്ക് ഓരോ ലക്ഷം രൂപ വീതം പിഴയും വിധിച്ചു. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കരുനാഗപ്പള്ളി സ്വദേശിനി തുഷാരയുടെ മരണത്തില്‍ ഭര്‍ത്താവ് ചന്തുലാലും അമ്മ ഗീത ലാലിയും കുറ്റക്കാരാന്നെന്ന് കൊല്ലം അഡീഷണല്‍ ജില്ലാ കോടതി വിധിച്ചിരുന്നു. കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കിയ കൊലപാതകമായിരുന്നു ഇതെന്നും വിധി, സമൂഹത്തിനുള്ള സന്ദേശം ആയിരിക്കണമെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ചുക്കൊണ്ട് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.
കൊല്ലം പൂയപ്പള്ളിയില്‍ 28 കാരിയായ തുഷാരയെ സ്ത്രീധനത്തിന്റെ പേരിലായിരുന്നു പ്രതികള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. 2013ലായിരുന്നു തുഷാരയുടെയും ചന്തു ലാലിന്റെയും വിവാഹം നടന്നത്. കല്ല്യാണത്തിനു ശേഷം മൂന്നാം മാസം മുതല്‍ തുഷാരയെയും കുടുംബത്തെയും ഭര്‍ത്താവും അമ്മയും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. 2019 മാര്‍ച്ച് 21ന് രാത്രിയാണ് തുഷാരയുടെ മരണം പുറം ലോകം അറയുന്നത്. വിവരമറിഞ്ഞെത്തിയ തുഷാരയുടെ അച്ഛനും അമ്മയും, സഹോദരനും, ബന്ധുക്കളും കണ്ടത് ശോഷിച്ച മൃതദേഹമായിരുന്നു. പോസ്റ്റ്മാര്‍ട്ട്ത്തിലൂടെയാണ് ക്രൂര കൊലപാതകത്തിന്റെ കഥ ചുരുളഴിയുന്നത്. ആമാശയത്തില്‍ ഭക്ഷണത്തിന്റ അംശം ഉണ്ടായിരുന്നില്ല. വയര്‍ ഒട്ടി വാരിയല്ല് തെളിഞ്ഞു കാണാമായിരുന്നു. മാംസമില്ലാത്ത ശരീരത്തിന്റെ ഭാരം മരിക്കുമ്പോള്‍ വെറും 21 കിലോ മാത്രമായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവ് ചന്തുലാലും അമ്മ ഗീത ലാലിയും ചേര്‍ന്ന് പണിക്കിട്ട് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി.
തുഷാരയുടെ മരണത്തിലാണ് പീഡനം അവര്‍ അവസാനിപ്പിച്ചത്. തുഷാരയെ സ്വന്തം കുടുംബവുമായി സഹകരിക്കാന്‍ പോലും പ്രതികള്‍ സമ്മതിച്ചിരുന്നില്ല. തുഷാരയ്ക്ക് മക്കളായ രണ്ട് പെണ്‍കുട്ടികളെ സ്വന്തം വീട്ടുകാരെ കാണിക്കാനോ, അമ്മയ്ക്ക് കുഞ്ഞുങ്ങളെ ലാളിക്കാനോ ഭര്‍ത്താവും ഭര്‍തൃമാതാവും അനുവാദം നല്‍കിയിരുന്നില്ല. കുട്ടിയെ നഴ്‌സറിയില്‍ ചേര്‍ത്തപ്പോള്‍ അമ്മയുടെ അഭാവം അന്വേഷിച്ച അധ്യാപികയോട് തുഷാര കിടപ്പ് രോഗിയാണൊണ്് പ്രതികള്‍ പറഞ്ഞത്. മാത്രമല്ല അമ്മയുടെ പേര് രണ്ടാം പ്രതിയുടെ പേരായ ഗീത എന്നാണെന്നും അവര്‍ അധ്യാപികയെ വിശ്വസിപ്പിച്ചു. ശാസ്ത്രീയമായ തെളിവുകള്‍ക്ക് ഒപ്പം അയല്‍ക്കാരുടെയും തുഷാരയുടെ മൂന്നര വയസുള്ള കുട്ടിയുടെയും അധ്യാപികയുടെയും മൊഴിയാണ് പ്രതികളെ കുറ്റക്കാരെന്ന് വിധിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്.