
ലോകം ഉറ്റുനോക്കിയ ആർട്ടെമിസ് 2 ദൗത്യം വൻ വിജയമായി പൂർത്തിയായിരിക്കുന്നു. പത്ത് ദിവസം നീണ്ട ചരിത്രപരമായ ചാന്ദ്രയാത്രയ്ക്ക് ശേഷം നാല് യാത്രികരും സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി. അൻപത്തിനാല് വർഷത്തെ കാത്തിരിപ്പിന് അന്ത്യം. ചന്ദ്രന്റെ വിദൂര വശങ്ങളെ തൊട്ടറിഞ്ഞ് ആർട്ടെമിസ് 2 ദൗത്യം വിജയകരമായി പര്യവസാനിച്ചു. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 5.37-ഓടെയാണ് ദൗത്യാംഗങ്ങളെ വഹിച്ചുകൊണ്ടുള്ള ഓറിയോൺ പേടകം ശാന്തസമുദ്രത്തിൽ ലാൻഡ് ചെയ്തത്.
സംഘത്തെ അഭിനന്ദിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉടൻതന്നെ തന്റെ പ്രതികരണം അറിയിച്ചു. “യാത്ര ഗംഭീരമായിരുന്നു, മികച്ച ലാൻഡിംഗായിരുന്നു” എന്ന് വിശേഷിപ്പിച്ച ട്രംപ്, യാത്രികരെ ഉടൻ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുകയും ചെയ്തു. ചന്ദ്രന് പിന്നാലെ ചൊവ്വയാണ് അമേരിക്കയുടെ അടുത്ത ലക്ഷ്യമെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
യാത്രയ്ക്കിടെ ചന്ദ്രനിലെ രണ്ട് ഗർത്തങ്ങൾക്ക് പേടകത്തിന്റെയും വൈസ്‌മാന്റെ അന്തരിച്ച ഭാര്യ കരോളിന്റെയും പേര് നൽകാൻ അനുമതി തേടിയത് ബഹിരാകാശ ചരിത്രത്തിലെ ഹൃദയസ്പർശിയായ നിമിഷമായി മാറി.കമാൻഡർ റീഡ് വൈസ്‌മാൻ, വിക്‌ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസൺ എന്നിവരടങ്ങുന്ന സംഘത്തെ യുഎസ് നാവികസേനയുടെ കപ്പലിലേക്ക് മാറ്റിയിരിക്കുകയാണ്. വിപുലമായ വൈദ്യപരിശോധനകൾക്ക് ശേഷം ഇവർ വൈറ്റ് ഹൗസിലെത്തും.
കൂടാതെ അപ്പോളോ 13-ന്റെ റെക്കോർഡ് മറികടന്ന് ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം (252,756 മൈൽ) സഞ്ചരിച്ച മനുഷ്യർ എന്ന ഖ്യാതി കമാൻഡർ റീഡ് വൈസ്‌മാനും സംഘവും സ്വന്തമാക്കി.ചന്ദ്രന്റെ ഇതുവരെ കാണാത്ത വിദൂര വശങ്ങളും ബഹിരാകാശത്ത് നിന്നുള്ള പൂർണ്ണ സൂര്യഗ്രഹണവും കാണാൻ ഈ സംഘത്തിന് സാധിച്ചു.ഏപ്രിൽ ഒന്നിന് തുടങ്ങിയ ഈ യാത്ര ചന്ദ്രനിൽ മനുഷ്യന്റെ സ്ഥിരം താവളം ഒരുക്കുന്നതിനുള്ള ആദ്യപടിയാണ്. 2028-ഓടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മനുഷ്യനെ ഇറക്കാനാണ് നാസ ലക്ഷ്യമിടുന്നത്.