പ്രിയാ വർഗീസിന്‍റെ സ്റ്റുഡന്‍റ്സ് ഡയറക്ടർ നിയമനവും ചട്ടവിരുദ്ധം; അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം

Jaihind Webdesk
Tuesday, August 30, 2022

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യ പ്രിയാ വർഗീസിനെ കണ്ണൂർ സർവകലാശാല സ്റ്റുഡൻസ് സർവീസ് ഡയറക്ടറായി നിയമിച്ചതും ചട്ടവിരുദ്ധമായി. ഇതിന്‍റെ തെളിവുകൾ  സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ൻ കമ്മിറ്റി പുറത്തുവിട്ടു. ഡെപ്യൂട്ടേഷൻ നിയമനവും അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം സമർപ്പിച്ചു .

കണ്ണൂർ സർവകലാശാല സ്റ്റുഡൻസ് സർവീസ് ഡയറക്ടറായി പ്രിയാ വര്‍ഗീസിനെ 2019 മുതൽ രണ്ടു വർഷം ഡെപ്യൂട്ടേഷനിൽ നിയമിച്ചതും ചട്ടവിരുദ്ധമായിട്ടാണ് എന്ന് തെളിയിക്കുന്ന രേഖകളണ് പുറത്തുവന്നത്. അസോഷ്യേറ്റ് പ്രൊഫസർ നിയമനത്തിനെതിരായുള്ള ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് പുതിയ വിവരങ്ങള്‍ കൂടി പുറത്തുവരുന്നത്.

അനധ്യാപക വിഭാഗം ജീവനക്കാരുടെ സേവന വ്യവസ്ഥകൾ നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്സിറ്റി ഓർഡിനൻസ് പ്രകാരം സ്റ്റുഡന്‍റ്സ് സർവീസ് ഡയറക്ടർ തസ്തികയിൽ നിയമനത്തിന് ആറു വർഷത്തെ അധ്യാപന പരിചയവും ഭരണ പരിചയവുമാണ് വേണ്ടത്. കേരള സർക്കാരിന്‍റെ എല്ലാ ശമ്പള പരിഷ്കരണ ഉത്തരവുകളിലും   സ്റ്റുഡൻസ് ഡയറക്ടർ തസ്തിക അനധ്യാപക വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഗവേഷക വിദ്യാർത്ഥിയായിരുന്ന കാലയളവ് ഒഴിച്ചാൽ മൂന്ന് വർഷത്തെ അധ്യാപന പരിചയം മാത്രമാണ് പ്രിയാ വർഗീസിനുള്ളത്. ഭരണ രംഗത്ത് യാതൊരു പരിചയവും പ്രിയാ വർഗീസിന് ഇല്ല. ഈ തസ്തികയ്ക്ക് പിജി ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളതിനാൽ കേരളാ വർമ്മ കോളേജിലെ മൂന്നുവർഷത്തെ സേവനം മാത്രമേ കണക്കിലെടുക്കാനാവുകയുള്ളു. ആറു വർഷത്തെ അധ്യാപനപരിചയം ഈ തസ്തികയ്ക്ക് നിർബന്ധമാണ്.

സ്റ്റുഡന്‍റസ് ഡയറക്ടർ കാലയളവ് കൂടി അധ്യാപന പരിചയമായി കണക്കിലെടുത്താണ് പ്രിയാ വർഗീസിന് അസോഷ്യേയേറ്റ് പ്രൊഫസറായി ഒന്നാം റാങ്ക് നൽകിയിട്ടുള്ളത്. പ്രിയാ വർഗീസിനെ സ്റ്റുഡന്‍റ്സ് സർവീസ് ഡയറക്ടറായി നിയമിച്ച വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ ചട്ടവിരുദ്ധ നടപടിയും അന്വേഷണ വിധേയമാക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ൻ കമ്മിറ്റി ഗവര്‍ണർക്ക് നല്‍കിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.