നിപ സമ്പർക്കപ്പട്ടികയിലുള്ള 13 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും; 101 പേർ ഹൈ റിസ്ക് പട്ടികയില്‍

Jaihind Webdesk
Monday, July 22, 2024

 

മലപ്പുറം: നിപ സമ്പർക്കപ്പട്ടികയിലുള്ള 13 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 350 ആയി ഉയർന്നു. സമ്പർക്കപ്പട്ടികയിലുള്ള നാലുപേർ തിരുവനന്തപുരവും രണ്ടു പേർ പാലക്കാട് ജില്ലയിലുമുള്ളവരാണ്. ആനക്കയം, പാണ്ടിക്കാട് സ്കൂളുകളിലെ പ്ലസ് വൺ അലോട്ട്മെന്‍റ് പ്രൊട്ടോകോൾ പാലിച്ച് നടക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.

സമ്പർക്ക പട്ടികയിലുള്ള 350 പേരിൽ 101 പേർ ഹൈ റിസ്ക് പട്ടികയിലാണ്. 68 പേർ ആരോഗ്യ പ്രവർത്തകരാണ്. 13 പേരുടെ സ്രവ പരിശോധനാ ഫലം ഇന്നു ലഭിക്കും. ഇതിൽ ആറു പേർക്ക് രോഗലക്ഷണമുണ്ട്. മരിച്ച കുട്ടി അമ്പഴങ്ങ കഴിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കുട്ടി യാത്ര ചെയ്ത ബസും തിരിച്ചറിഞ്ഞു. രണ്ടു പഞ്ചായത്തുകളിൽ ഫീൽഡ് സർവേ പുരോഗമിക്കുകയാണ്. പ്ലസ് വൺ അലോട്ട്മെന്‍റ് പ്രൊട്ടോകോൾ പാലിച്ചാണ് നടക്കുന്നത്. അതേസമയം കേന്ദ്ര സംഘവും പൂനെയിൽ നിന്നുള്ള മൊബൈൽ ലാബും മലപ്പുറത്തെത്തിയിട്ടുണ്ട്.

നാല് ശാസ്ത്രജ്ഞരും രണ്ട് ടെക്നിക്കൽ വിദഗ്ധരുമടങ്ങുന്ന സംഘമാണ് മലപ്പുറത്ത് എത്തിയത്. നിപ വൈറസ് ബാധ സംശയിക്കുന്നവരുടെ സ്രവ പരിശോധന കൂടുതൽ എളുപ്പമാക്കുന്നതിന് മൊബൈൽ ബിഎസ്എൽ-3 ലബോറട്ടറിയും കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തി. ഇതോടെ പൂനെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സ്രവ പരിശോധന ഇവിടെവെച്ച് തന്നെ നടത്താനും ഫലം വേഗത്തിൽ തന്നെ ലഭ്യമാക്കാനും സാധിക്കും.

നിപ ബാധിച്ച് പാണ്ടിക്കാട് ചെമ്പ്രശേരിയിലെ പതിനാലുകാരൻ മരിച്ചതോടെ പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ നിയന്ത്രണം കർശനമാക്കി. കുട്ടിയുടെ വീട് പാണ്ടിക്കാട്ടും പഠിച്ച സ്കൂൾ ആനക്കയം പഞ്ചായത്തിലുമാണ്. ഈ പഞ്ചായത്തുകളിൽ പോലീസും ആരോഗ്യവകുപ്പും പ്രത്യേകം നിയോഗിച്ച സ്ക്വാഡുകളും പരിശോധന തുടരുകയാണ്. അതിജാഗ്രതയുടെ പശ്ചാത്തലത്തിൽ സുരക്ഷാമുൻകരുതലുകളോട് നാട്ടുകാർ പൂർണമായി സഹകരിക്കുന്നുണ്ട്. പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ വാഹന അനൗൺസ്മെന്‍റിലൂടെ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. പോലീസ് പരിശോധന ഊർജിതം. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരേ പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള നടപടികളും സ്വീകരിച്ചു. വിവാഹസത്കാര ചടങ്ങുകളിലും നിരീക്ഷണമുണ്ട്.