IRAN-ISRAEL| സംഘര്‍ഷം തുടര്‍ന്ന് തന്നെ; ഇസ്രയേലിനോട് ആക്രമണം നിര്‍ത്താന്‍ പറയാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ട്രംപ്

Jaihind News Bureau
Saturday, June 21, 2025

ഇസ്രയേലിനോട് ആക്രമണം നിര്‍ത്താന്‍ പറയാന്‍ യുഎസിന് ബുദ്ധിമുട്ടുണ്ടെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ അടുത്തെങ്ങും ആണവായുധം നിര്‍മിക്കില്ലെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ട്രംപ് തള്ളുകയും ചെയ്തു. പ്രശ്‌ന പരിഹാരം അകലെയെന്നാണ് ട്രംപിന്റെ വാക്കുകള്‍ നല്‍കുന്ന സൂചന. ഇസ്രയേല്‍ ആക്രമണം നിര്‍ത്താതെ ആണവചര്‍ച്ച പുനരാരംഭിക്കാനാകില്ലെന്ന നിലപാടിലാണ് ഇറാന്‍. യൂറോപ്യന്‍ രാജ്യങ്ങളിലെ നേതാക്കളും നയതന്ത്രജ്ഞരും നടത്തിയ ചര്‍ച്ചയിലാണ് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി നിലപാട് വ്യക്തമാക്കിയത്. ഈ ചര്‍ച്ചയുടെ സാഹചര്യത്തിലാണ് അമേരിക്ക ഇടപെടാതെ പ്രശ്‌ന പരിഹാരം സാധ്യമല്ലെന്നും എന്നാല്‍ ഇസ്രയേലിനോട് വെടിനിര്‍ത്താന്‍ പറയാന്‍ ബുദ്ധിമുട്ടാണെന്നും ട്രംപ് പറയുന്നത്.

യുകെ, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും യൂറോപ്പിലെ നയതന്ത്രജ്ഞരുമാണ് ഇന്നലെ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ സ്വയംപ്രതിരോധമെന്ന അവകാശം ഇറാന്‍ നിര്‍വഹിക്കുമെന്നും വിദേശകാര്യമന്ത്രി പ്രതികരിച്ചു. യൂറോപ്യന്‍ രാജ്യങ്ങളുമായി ഇനിയും ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും ഇറാന്‍ അറിയിച്ചിട്ടുണ്ട്. സമാധാനപരമായ ആവശ്യങ്ങള്‍ക്കാണ് ഇറാന്റെ ആണവപദ്ധതിയെന്നും അതിന്മേലുള്ള ആക്രമണം രാജ്യാന്തര നിയമങ്ങള്‍ക്ക് എതിരാണെന്നും ഇറാന്‍ പറഞ്ഞു.

യൂറോപ്യന്‍ രാജ്യങ്ങളുമായി ഇനിയും ചര്‍ച്ചകള്‍ക്ക് തയ്യാറാണ് എന്നതാണ് ഇറാന്റെ നിലപാട്. അതേസമയം ഐക്യരാഷ്ട്ര സഭയില്‍ ഇസ്രയേലിന് കടുത്ത ഭാഷയില്‍ മുന്നറിയിപ്പുമായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി രംഗത്തെത്തി. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചത് വന്‍ സുരക്ഷാ വീഴ്ചയാണെന്നും ഇനി ആവര്‍ത്തിക്കരുതെന്നുമാണ് ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കിയത്. അതിനിടെ ആണവായുധം ഉണ്ടാക്കുന്നില്ലെന്ന് ഇറാന്‍ യു.എന്നില്‍ പ്രതികരിച്ചു. ഇറാനിലെ ഇസ്രയേല്‍ ആക്രമണത്തെ ജിസിസി അപലപിച്ചു. സമാധാന നീക്കങ്ങളെ പിന്തുണയ്ക്കുമെന്ന് തുര്‍ക്കിയും യുഎന്നില്‍ വ്യക്തമാക്കി. തങ്ങളുടെ വ്യോമപാത ഇസ്രയേല്‍ യുദ്ധ വിമാനങ്ങള്‍ ലംഘിച്ചെന്ന് ഇറാഖ് കുറ്റപ്പെടുത്തി.

അതേസമയം, ഇരുരാജ്യങ്ങളിലും മരണസംഖ്യ ഉയരുകയാണ്. ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ ഇറാനില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും ഉള്‍പ്പെടെ 639 പേര്‍ കൊല്ലപ്പെട്ടതായി ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ പ്രതികാര മിസൈല്‍ ആക്രമണങ്ങളില്‍ ഇസ്രായേലില്‍ 24 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക അധികാരികള്‍ അറിയിച്ചു.