‘നിതിനെ അധ്യാപകര്‍ പുഴുത്ത പട്ടിയെന്ന് വിളിച്ചു…. എഴുത്തും വായനയും അറിയില്ലെന്ന് അധിക്ഷേപിച്ചു’: സഹോദരി നിഖിത

Jaihind News Bureau
Sunday, April 12, 2026

കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ കോളജ് അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. നിതിന്റേത് ആത്മഹത്യയല്ലെന്നും അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ അതിക്രൂരമായ ജാതി അധിക്ഷേപങ്ങളെത്തുടര്‍ന്നുള്ള കൊലപാതകമാണോ എന്ന് സംശയിക്കുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു.

നിതിനെ ‘തെരുവ് പട്ടി’, ‘പേപ്പട്ടി’ എന്നിങ്ങനെ വിളിച്ചും നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ചും അധ്യാപകര്‍ മാനസികമായി തളര്‍ത്തിയിരുന്നതായി സഹോദരി നിഖിത വെളിപ്പെടുത്തി. എഴുത്തും വായനയും അറിയില്ലെന്ന് പറഞ്ഞ് ക്ലാസില്‍ പരസ്യമായി പരിഹസിക്കുകയും നിതിനെ നോക്കി ചിരിക്കാന്‍ മറ്റ് വിദ്യാര്‍ത്ഥികളെ അധ്യാപകന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. പനി ബാധിച്ച സമയത്ത് നിതിനെ ഹോസ്റ്റലില്‍ നിന്ന് മാറ്റി സിക്ക് റൂമില്‍ ഒറ്റയ്ക്ക് പാര്‍പ്പിച്ചു. ഹോസ്റ്റലില്‍ താമസിപ്പിക്കാന്‍ അധികൃതര്‍ക്ക് താല്പര്യമില്ലായിരുന്നുവെന്നും സമാനമായ വിവേചനം മറ്റ് ചില വിദ്യാര്‍ത്ഥികളും നേരിട്ടിട്ടുണ്ടെന്നും കുടുംബം പറയുന്നു.

മരിക്കുന്നതിന്റെ തലേദിവസം രാത്രി വീട്ടുകാരുമായി വളരെ സന്തോഷത്തോടെ സംസാരിച്ച നിതിന്‍, നാട്ടിലേക്ക് വരാനുള്ള ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. അതിനാല്‍ അവന്‍ ആത്മഹത്യ ചെയ്യില്ലെന്നും കെട്ടിടത്തില്‍ നിന്ന് തള്ളിയിട്ടതാണോ എന്ന് സംശയമുണ്ടെന്നും സഹോദരി ഭര്‍ത്താവ് അശോക് കുമാര്‍ ആരോപിച്ചു. നിതിന്‍ കെട്ടിടത്തില്‍ നിന്ന് വീണ വിവരം അറിയിച്ചതല്ലാതെ, മരിച്ച കാര്യം കോളജ് അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചില്ലെന്നും വാര്‍ത്തകളിലൂടെയാണ് മരണവിവരം അറിഞ്ഞതെന്നും ബന്ധുക്കള്‍ പറഞ്ഞു.

സംഭവത്തില്‍ കുടുംബത്തിന്റെ പരാതിയെത്തുടര്‍ന്ന് രണ്ട് അധ്യാപകരെ കോളജ് മാനേജ്മെന്റ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ജാതി അധിക്ഷേപം വ്യക്തമാക്കുന്ന നിതിന്റെ ശബ്ദസന്ദേശങ്ങള്‍ പുറത്തുവന്നതോടെ സംഭവത്തില്‍ ചക്കരക്കല്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. നിതിന്‍ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതയാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നുമാണ് നാടിന്റെയും കുടുംബത്തിന്റെയും ആവശ്യം.