ചരിത്രം തിരുത്താന്‍ ദക്ഷിണാഫ്രിക്ക; തടയിടാന്‍ മിച്ചല്‍ സാന്റ്‌നറും സംഘവും; ടി20 ലോകകപ്പ് ആദ്യ സെമി ഇന്ന്

Jaihind News Bureau
Wednesday, March 4, 2026

കൊല്‍ക്കത്ത: ക്രിക്കറ്റ് ലോകം കാത്തിരുന്ന ടി20 ലോകകപ്പിലെ ആദ്യ സെമി ഫൈനല്‍ ഇന്ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കും. ഗ്രൂപ്പ് ഘട്ടത്തിലെ ആധിപത്യം തുടരാന്‍ എയ്ഡന്‍ മര്‍ക്രം നയിക്കുന്ന ദക്ഷിണാഫ്രിക്ക എത്തുമ്പോള്‍, തന്ത്രപരമായ നീക്കങ്ങളിലൂടെ ഫൈനലില്‍ ഇടംപിടിക്കാനാണ് മിച്ചല്‍ സാന്റ്‌നറുടെ കിവിപ്പടയുടെ ശ്രമം. ഇന്ത്യന്‍ സമയം വൈകിട്ട് 7 മണിക്ക് മത്സരം ആരംഭിക്കും.

ഈ സെമി ഫൈനലിന്റെ പ്രധാന ആകര്‍ഷണം ഇരു ടീമുകളുടെയും നായകന്മാര്‍ തമ്മിലുള്ള പോരാട്ടമാണ്. ബാറ്റിംഗില്‍ 175-ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുമായി 268 റണ്‍സ് അടിച്ചുകൂട്ടിയ മര്‍ക്രം ദക്ഷിണാഫ്രിക്കയുടെ കരുത്താണ്. മറുവശത്ത്, വെറും 6.35 എന്ന എക്കണോമി റേറ്റില്‍ റണ്ണൊഴുക്ക് തടയുന്ന മിച്ചല്‍ സാന്റ്‌നറുടെ സ്പിന്‍ തന്ത്രങ്ങളാണ് ന്യൂസിലന്‍ഡിന്റെ തുറുപ്പുചീട്ട്.

ക്വിന്റണ്‍ ഡി കോക്ക്, ഡെവാള്‍ഡ് ബ്രെവിസ്, വെടിക്കെട്ട് വീരന്‍ ഡേവിഡ് മില്ലര്‍ എന്നിവരടങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിര ഏത് വലിയ ലക്ഷ്യവും മറികടക്കാന്‍ ശേഷിയുള്ളവരാണ്. എന്നാല്‍ രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, കോള്‍ മക്കോഞ്ചി എന്നിവരടങ്ങുന്ന ന്യൂസിലന്‍ഡ് സ്പിന്‍ നിരയെ നേരിടുക എന്നത് ഇവര്‍ക്ക് വെല്ലുവിളിയാകും. ഈ ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് പുറമെ ഏറ്റവും കരുത്തുറ്റ സ്പിന്‍ അറ്റാക്ക് ന്യൂസിലന്‍ഡിന്റേതാണെന്നാണ് വിലയിരുത്തല്‍.

ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ചാണ് ഈഡന്‍ ഗാര്‍ഡന്‍സിലേത്. അതുകൊണ്ട് തന്നെ ടോസ് ലഭിക്കുന്ന ടീം രണ്ടാമത് ബാറ്റ് ചെയ്യാനാണ് സാധ്യത. 200-ന് മുകളില്‍ സ്‌കോര്‍ പിറക്കാന്‍ സാധ്യതയുള്ള പിച്ചില്‍ ദക്ഷിണാഫ്രിക്കയുടെ ലുങ്കി എന്‍ഗിഡിയുടെ വേരിയേഷനുകളും ലോക്കി ഫെര്‍ഗൂസന്റെ വേഗതയും നിര്‍ണ്ണായകമാകും.

സാധ്യതാ ഇലവന്‍:

ദക്ഷിണാഫ്രിക്ക: എയ്ഡന്‍ മര്‍ക്രം (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക്, റയാന്‍ റിക്കല്‍ട്ടണ്‍, ഡെവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ജോര്‍ജ്ജ് ലിന്‍ഡെ, കോര്‍ബിന്‍ ബോഷ്, ആന്റിച്ച് നോര്‍ക്കിയ, ക്വേന മഫാക, ലുങ്കി എന്‍ഗിഡി.

ന്യൂസിലന്‍ഡ്: ടിം സീഫെര്‍ട്ട്, ഫിന്‍ അലന്‍, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചല്‍, മാര്‍ക്ക് ചാപ്മാന്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), കോള്‍ മക്കോഞ്ചി, മാറ്റ് ഹെന്റി, ഇഷ് സോധി, ലക്കി ഫെര്‍ഗൂസന്‍.