സൂര്യകുമാർ യാദവിന്റെ വെടിക്കെട്ടും സിറാജിന്റെ ബൗളിംഗും; അമേരിക്കയെ തകര്‍ത്ത് ഇന്ത്യക്ക് വിജയത്തുടക്കം

Jaihind News Bureau
Saturday, February 7, 2026

 

മുംബൈ: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അമേരിക്കയെ പരാജയപ്പെടുത്തി ഇന്ത്യ ആധികാരിക വിജയം സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അമേരിക്കയ്ക്ക് നിശ്ചിത 20 ഓവറില്‍ 132 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 29 റണ്‍സിനാണ് ഇന്ത്യന്‍ ജയം.

വാംഖഡെയിലെ ബാറ്റിംഗ് പിച്ചില്‍ വലിയ വെടിക്കെട്ട് പ്രതീക്ഷിച്ചെത്തിയ ആരാധകരെ ഇന്ത്യന്‍ മുന്‍നിര നിരാശപ്പെടുത്തി. ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത അഭിഷേക് ശര്‍മ്മ നേരിട്ട ആദ്യ പന്തില്‍ തന്നെ കവര്‍ ഫീല്‍ഡര്‍ക്ക് ക്യാച്ച് നല്‍കി പുറത്തായത് ഇന്ത്യക്ക് വലിയ ഞെട്ടലായി. മറ്റൊരു ഓപ്പണറായ ഇഷാന്‍ കിഷന്‍ സാവധാനമാണ് തുടങ്ങിയത്. 16 പന്തില്‍ 20 റണ്‍സെടുത്ത കിഷനെ ഷാഡ്ലി വാന്‍ ഷാല്‍ക്വിക്ക് പുറത്താക്കി. മൂന്നാം നമ്പറിലെത്തിയ തിലക് വര്‍മ്മ ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും 16 പന്തില്‍ 25 റണ്‍സെടുത്ത് മടങ്ങി. വാന്‍ ഷാല്‍ക്വിക്ക് എറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവര്‍ ഇന്ത്യക്ക് മാരകമായിരുന്നു. തിലക് വര്‍മ്മയ്ക്ക് പിന്നാലെ നേരിട്ട ആദ്യ പന്തില്‍ തന്നെ ശിവം ദുബെയും റണ്ണൊന്നുമെടുക്കാതെ പുറത്തായതോടെ പവര്‍പ്ലേയില്‍ ഇന്ത്യ 46 റണ്‍സിന് 4 വിക്കറ്റ് എന്ന പരിതാപകരമായ നിലയിലായി.

മധ്യനിരയില്‍ റിങ്കു സിംഗും (6), ഹാര്‍ദിക് പാണ്ഡ്യയും (5) അമിത സമ്മര്‍ദ്ദത്തില്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞതോടെ ഇന്ത്യ 77-ന് 6 എന്ന നിലയിലേക്ക് കൂപ്പുകുത്തി. എന്നാല്‍ എട്ടാം വിക്കറ്റില്‍ അക്‌സര്‍ പട്ടേലുമായി ചേര്‍ന്ന് സൂര്യകുമാര്‍ യാദവ് ഇന്ത്യയെ 100 കടത്തി. 11 പന്തില്‍ 14 റണ്‍സെടുത്ത അക്‌സര്‍ മടങ്ങിയ ശേഷം വാലറ്റത്ത് അര്‍ഷ്ദീപ് സിംഗിനെ കൂട്ടുപിടിച്ച് സൂര്യകുമാര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. 10 ഫോറുകളും 4 സിക്‌സറുകളും പറത്തിയ സൂര്യകുമാര്‍ യാദവ് 49 പന്തില്‍ 84 റണ്‍സ് നേടി പുറത്താവാതെ നിന്നു. അമേരിക്കന്‍ ബൗളര്‍ സൗരഭ് നേത്രാവല്‍ക്കര്‍ എറിഞ്ഞ അവസാന ഓവറില്‍ മാത്രം സൂര്യകുമാര്‍ 21 റണ്‍സാണ് അടിച്ചെടുത്തത്.

മറുപടി ബാറ്റിംഗിനിറങ്ങിയ അമേരിക്കയെ ഇന്ത്യന്‍ ബൗളര്‍മാര്‍ തുടക്കം മുതലേ വരിഞ്ഞുമുറുക്കി. 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനേ അവര്‍ക്കായുള്ളൂ. 37 റണ്‍സെടുത്ത സഞ്ജയ് കൃഷ്ണമൂര്‍ത്തിയും ശുഭം രഞ്ജാനെയുമാണ് അമേരിക്കയുടെ ടോപ്പ് സ്‌കോറര്‍മാര്‍. മിലിന്ദ് കുമാര്‍ 34 റണ്‍സ് നേടി. ഇന്ത്യക്കായി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. അര്‍ഷ്ദീപ് സിംഗും അക്‌സര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതവും വരുണ്‍ ചക്രവര്‍ത്തി ഒരു വിക്കറ്റും സ്വന്തമാക്കി. അമേരിക്കന്‍ നായകന്‍ മൊനാങ്ക് പട്ടേല്‍ പൂജ്യത്തിന് പുറത്തായത് അവര്‍ക്ക് വലിയ തിരിച്ചടിയായി.