ന്യൂഡല്‍ഹി: തെരുവ് നായകളുടെ എണ്ണം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് സുപ്രീം കോടതി. പൊതു ഇടങ്ങളിലും തുറന്ന സ്ഥലങ്ങളിലും ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിയുന്ന പ്രവണത ഒഴിവാക്കണമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. തെരുവ് നായകളുടെ ആക്രമണവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കവെയാണ് കോടതി ഈ പരാമര്‍ശം നടത്തിയത്. ജസ്റ്റിസുമാരായ ജെ.ബി. പാര്‍ദിവാല, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ണ്ണായകമായ നിരീക്ഷണങ്ങള്‍ നടത്തിയത്. നായകള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് സംബന്ധിച്ചും മറ്റ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചും കോടതി വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചേക്കും.
ആളുകള്‍ തെരുവ് നായകള്‍ക്ക് പൊതുസ്ഥലങ്ങളില്‍ ഭക്ഷണം നല്‍കുന്നത് അവയുടെ പെരുമാറ്റത്തെ സ്വാധീനിക്കുന്നു. ഇത് അക്രമാസക്തമായ പെരുമാറ്റത്തിന് കാരണമായേക്കാം. അതിനാല്‍, നായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള കൃത്യമായ സ്ഥലങ്ങള്‍ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. തെരുവ് നായകളുടെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അവയെ നിയന്ത്രിക്കാന്‍ അടിയന്തര നടപടികള്‍ വേണം. ഈ പ്രശ്‌നം ഒരു നിയമനിര്‍മ്മാണം കൊണ്ട് മാത്രം പരിഹരിക്കാവുന്നതല്ലെന്നും സാമൂഹികമായ സമീപനം ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേരളത്തിലെ തെരുവ് നായ ആക്രമണങ്ങള്‍ സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് കോടതി പരിശോധിച്ചു. നായകളുടെ കടിയേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സമിതി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, ഇത് സംബന്ധിച്ച് ഒരു ഏകീകൃത ദേശീയ നയം ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.
തുറസ്സായ സ്ഥലങ്ങളില്‍ ഭക്ഷണം വലിച്ചെറിയുന്നത് തടയാന്‍ നിയമനിര്‍മ്മാണം നടത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. നായകളെ പരിപാലിക്കുന്നവര്‍ക്കും ഭക്ഷണം കൊടുക്കുന്നവര്‍ക്കും ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ടാകണമെന്നും അവ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. ഈ വിഷയത്തില്‍ കൂടുതല്‍ വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറപ്പെടുവിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.