‘ഒരാള്‍ പോലും വോട്ടര്‍ പട്ടികയിൽ നിന്ന് അകാരണമായി പുറത്താകരുത്’; പശ്ചിമ ബംഗാളിൽ എസ്ഐആറിൽ ഇടപെട്ട് സുപ്രീം കോടതി

Jaihind News Bureau
Wednesday, February 25, 2026

പശ്ചിമ ബംഗാളിൽ വോട്ടർപട്ടികയിൽ നിന്ന് ഒഴിവായ 70 ലക്ഷം പേരിൽ രേഖകൾ നല്കാൻ തയ്യാറായവരുടെയെല്ലാം പരിശോധനയ്ക്ക് സുപ്രീംകോടതി ഉത്തരവിട്ടു. അനുചേ്ഛദം 142 പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് എസ്ഐആറിൽ ഇടപെട്ട് സുപ്രീംകോടതി. ഒരാൾ പോലും പട്ടികയിൽ നിന്ന് അകാരണമായി പുറത്താകാതിരിക്കാനാണ് ഉത്തരവെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സർക്കാരും തമ്മിലുള്ള ഭിന്നത തുടരുന്ന സാഹചര്യത്തിൽ ജൂഡീഷ്യൽ ഉദ്യോഗസ്ഥരെ എല്ലാ ജില്ലകളിലും പരിശോധനയ്ക്ക് നിയോഗിച്ചു. മൂന്നു വർഷമെങ്കിലും പരിചയമുള്ള സിവിൽ ജഡ്ജിമാരെയും ഇതിനായി നിയോഗിക്കാൻ കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രീംകോടതി അനുവാദം നൽകി.

ഝാർഖണ്ഡ്, ഒഡീഷ, ബീഹാർ തുടങ്ങിയ അയൽ സംസ്ഥാനങ്ങളിലെ ജഡ്ജിമാരുടെയും സേവനം ആവശ്യമെങ്കിൽ തേടാനും ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു. ബംഗാളിലെ അന്തിമ വോട്ടർ പട്ടിക 28ന് വന്നാലും പരിശോധനയിൽ ശരിയായ രേഖകളുണ്ടെന്ന് തെളിയുന്നവരെ പിന്നീടും ഉൾപ്പെടുത്തണമെന്നും കോടതി നിർദ്ദേശിച്ചു. വോട്ടർപട്ടികയിൽ ജുഡീഷ്യറിയുടെ നേരിട്ടുള്ള പരിശോധന അസാധാരണമാണ്. അതേ സമയം നിയമസഭ തെരഞ്ഞെടുപ്പിൽ എസ്ഐആർ പട്ടിക പരിഗണിക്കരുത് എന്ന മമത ബാനർജിയുടെ ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല.