‘മുഖ്യമന്ത്രിക്ക് ബിജെപിയുമായി ഒത്തുകളി; രാഹുലിനെതിരായ കടന്നാക്രമണം ഡീലിന്റെ ഭാഗം’: സണ്ണി ജോസഫ്

Jaihind News Bureau
Tuesday, March 24, 2026

കണ്ണൂര്‍: രാഹുല്‍ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ബിജെപിയുമായുള്ള രഹസ്യ ധാരണയുടെ ഭാഗമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കേന്ദ്ര സര്‍ക്കാരിനെയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവാത്തത് ഈ ഒത്തുകളിയുടെ തെളിവാണ്. ഇക്കാര്യത്തില്‍ സിപിഎം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ലാവലിന്‍ കേസും സ്വര്‍ണ്ണക്കടത്ത് കേസും ഇപ്പോള്‍ എങ്ങുമെത്താതെ ആവിയായിപ്പോയത് ബിജെപിയുമായുള്ള ഈ ഡീലിന്റെ ഫലമാണ്. പ്രധാനമന്ത്രിക്കെതിരെ ഒരക്ഷരം പോലും മിണ്ടാത്ത മുഖ്യമന്ത്രി, ബിജെപിയെ സഹായിക്കാനാണ് രാഹുല്‍ ഗാന്ധിയെ ലക്ഷ്യം വെക്കുന്നത്. കേരളത്തില്‍ വന്നപ്പോള്‍ സിപിഎം സ്വീകരിക്കുന്ന തെറ്റായ നയങ്ങള്‍ക്കെതിരെ രാഹുല്‍ ഗാന്ധി നിലപാട് എടുത്തതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു.

പാലക്കാട് മണ്ഡലത്തില്‍ സിപിഎം ബിജെപിയുമായി ധാരണയുണ്ടാക്കിയിരിക്കുകയാണ്. എന്നാല്‍ അവിടെ യുഡിഎഫിന് അതിശക്തനായ സ്ഥാനാര്‍ത്ഥിയാണുള്ളത്. പ്രചാരണ രംഗത്തുള്ള രമേശ് പിഷാരടിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പാലക്കാട്ടെ ജനങ്ങള്‍ ഈ അവിശുദ്ധ കൂട്ടുകെട്ടിന് മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ. സുധാകരനുമായി തനിക്ക് പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹത്തെ കാണാന്‍ മാധ്യമങ്ങളുടെ വക്കാലത്ത് ആവശ്യമില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. സുധാകരന്‍ എല്ലായിടത്തും പ്രചാരണത്തിന് ഇറങ്ങും. അദ്ദേഹത്തിന്റെ പിന്തുണ തന്റെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കും. പ്രസംഗത്തിനിടെ ചോദ്യം ചോദിച്ചയാളോട് വീട്ടില്‍ പോയി ചോദിക്കാന്‍ പറഞ്ഞ മുഖ്യമന്ത്രിയുടെ നടപടി ഏകാധിപത്യ ശൈലിയുടെ പ്രകടമായ ഉദാഹരണമാണ്. കോണ്‍ഗ്രസില്‍ ‘കടക്ക് പുറത്ത്’ എന്ന് പറയുന്ന മുഖ്യമന്ത്രി ഉണ്ടാവില്ലെന്നും അദ്ദേഹം പരിഹസിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജും സന്നിഹിതനായിരുന്നു.