SUNNY JOSEPH | NILAMBUR | ദേശീയപാതയുടെ തകര്‍ച്ചയെ മന്ത്രി മുഹമ്മദ് റിയാസ് ന്യായീകരിക്കുന്നു; മന്ത്രി സ്ഥലം സന്ദര്‍ശിക്കണം: സണ്ണി ജോസഫ് എംഎല്‍എ

Jaihind News Bureau
Thursday, June 5, 2025

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങളുടെ അടയാളമാണ് ദേശീയപാതയുടെ തകര്‍ച്ചയെന്ന് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് ആരോപിച്ചു. നിര്‍മ്മാണത്തിലിരിക്കെ ദേശീയപാത തകര്‍ന്ന കൂരിയാട് പ്രദേശങ്ങളില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ സന്ദര്‍ശനം നടത്തി. അശാസ്ത്രീയമായ നിര്‍മ്മാണമാണ് ദേശീയപാത തകര്‍ച്ചയുടെ മുഖ്യകാരണമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ കേരള സര്‍ക്കാര്‍ അപകടമുണ്ടായതിനെ ന്യായീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അപാകത ചൂണ്ടിക്കാട്ടിയ കെസി വേണുഗോപാല്‍ എംപിയെ വിമര്‍ശിക്കുകയാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ചെയ്തത്. മന്ത്രി റിയാസ് ഇന്നുവരെ അപകടസ്ഥലമായ കൂരിയാട് സന്ദര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൂരിയാട് അലൈന്‍മെന്റ് നിശ്ചയിച്ചതില്‍ പിഴവുണ്ടായിട്ടുണ്ട്. വയല്‍ പ്രദേശമായ ഇവിടെ ശരിയായ രീതിയിലല്ല റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. ഇക്കാര്യം ജനപ്രതിനിധികളും നാട്ടുകാരും ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരുന്നു. നിര്‍മ്മാണത്തിലെ അപാകത തിരിച്ചറിയാന്‍ സാങ്കേതിക വൈദഗ്ധ്യത്തിന്റെ ആവശ്യമില്ല. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ അപാകതകളാണുള്ളത്.അതിനുത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണം.പ്രതിപക്ഷം ആവശ്യപ്പെടുന്നതും അതാണെന്ന് സണ്ണി ജോസഫ് പറഞ്ഞു.

.പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാന്‍ കെസി വേണുഗോപാല്‍ എം പി അപകട സ്ഥലം സന്ദര്‍ശിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം ചോദിക്കുകയും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കേരള സര്‍ക്കാര്‍ അപകടമുണ്ടായതിനെ ന്യായീകരിക്കുകയാണ്. അപാകത ചൂണ്ടിക്കാട്ടിയ കെസി വേണുഗോപാല്‍ എംപിയെ വിമര്‍ശിക്കുകയാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ചെയ്തത്. മന്ത്രി റിയാസ് ഇന്നുവരെ അപകടസ്ഥലമായ കൂരിയാട് സന്ദര്‍ശിച്ചിട്ടില്ല. ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എന്തെല്ലാം അവകാശവാദങ്ങളാണ് മന്ത്രി ഉന്നയിച്ചത്. അതെല്ലാം തകര്‍ന്നു വീണപ്പോള്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാന്‍ പറ്റില്ല. ദേശീയപാത തകര്‍ന്നതിന് പിന്നിലെ ഉത്തരവാദികളായവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നത് വരെ അതിശക്തമായ നടപടികളുമായി യുഡിഎഫും കോണ്‍ഗ്രസും മുന്നോട്ട് പോകുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.