
ആഗോള അയ്യപ്പ സംഗമത്തിന്റെ മറവിൽ നടന്ന തട്ടിപ്പിനും വെട്ടിപ്പിനും സിപിഎം നേതൃത്വം കൂട്ടുനിന്നതായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ ആരോപിച്ചു. സംഭവത്തിൽ ദേവസ്വം മന്ത്രിക്ക് നേരിട്ട് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പദവി രാജിവെക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. കൃത്രിമ രേഖകൾ ചമച്ച് പണാപഹരണം നടത്തിയ ഈ വിഷയത്തിൽ കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.
ദേവസ്വം മന്ത്രിയുടെയും ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും പ്രസ്താവനകൾ വസ്തുതാവിരുദ്ധമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഊരാളുങ്കൽ സൊസൈറ്റിയുടെ മറവിൽ സി പി എം നേതാക്കളാണ് പണം തട്ടിയത്. കൃത്രിമ രേഖകൾ ചമച്ചതിനും ജനങ്ങളുടെ പണം അപഹരിച്ചതിനും ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഈ അഴിമതിയിൽ ഉരുണ്ടുകളിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സി.പി.എം നേതാക്കൾക്കെതിരെ പാർട്ടി ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അവർക്ക് കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാത്തത് പാർട്ടി തന്നെ അഴിമതിക്ക് പിന്നിലുണ്ടെന്നതിന്റെ തെളിവാണ്. അയ്യപ്പ സംഗമത്തിൽ ‘സംതിങ്’ അല്ല ‘മെനിതിങ് റോങ്ങ്’ ആണെന്നും, സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.