നവകേരള സര്‍വെ റദ്ദാക്കിയ നടപടി സര്‍ക്കാരിന് കിട്ടിയ കനത്ത പ്രഹരം: പണം സിപിഎം തിരിച്ചടയ്ക്കണം: സണ്ണി ജോസഫ്

Jaihind News Bureau
Tuesday, February 17, 2026

ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഇടതുസര്‍ക്കാര്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിനു കിട്ടിയ കനത്ത പ്രഹരമാണ് നവകേരള സര്‍വെ റദ്ദാക്കിയ ഹൈക്കോടതി നടപടിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ചെലവാക്കിയ 20 കോടി രൂപ സിപിഎം തിരിച്ചടച്ച് കേരളത്തിലെ ജനങ്ങളോട് മുഖ്യമന്ത്രി മാപ്പ് പറയണം. പൊതുജനങ്ങളുടെ നികുതിപ്പണം എടുത്ത് സിപിഎം കേഡര്‍ സഖാക്കളെ ഇറക്കി സര്‍വെ നടത്താനായിരുന്നു സര്‍ക്കാരിന്റെ ദുരുദ്ദേശ്യമെന്നും സണ്ണി ജോസഫ് പറഞ്ഞു.

നിത്യ നിദാന ചെലവിന് പോലും സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലാതിരിക്കുമ്പോഴാണ് അനാവശ്യ കാര്യങ്ങള്‍ക്കായി സര്‍ക്കാര്‍ തുക മാറ്റിവെച്ചത്. സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട ആനുകൂല്യം കിട്ടാതെ കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്നു, മരുന്നും ചികിത്സയും കിട്ടാതെ രോഗികള്‍ ആശുപത്രികളില്‍ മരിക്കുന്നു. ജനങ്ങളുടെ ആവശ്യത്തിനുള്ള പണം ചെലവാക്കുന്നതിനു പകരം പൊതുജനത്തിന്റെ പണം കൊള്ളയടിക്കുകയാണ് പിണറായി സര്‍ക്കാര്‍.

അധികാരം വിട്ടൊഴിഞ്ഞു പോകുന്ന പോക്കില്‍ ഖജനാവില്‍ ശേഷിക്കുന്ന ചില്ലിക്കാശും എടുത്ത് അടച്ചുപൊളിക്കുന്ന പരിപാടികളാണ് മുഖ്യമന്ത്രിയും കൂട്ടരും ആസൂത്രണം ചെയ്യുന്നത്. അയ്യപ്പ സംഗമത്തിലെ കോടികളുടെ അഴിമതിയും ദുര്‍ചെലവും മറ്റൊരു ഉദാഹരണമാണെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.