കേരള സർവകലാശാലയിൽ ബിരുദ പ്രൈവറ്റ് രജിസ്‌ട്രേഷൻ നിർത്തി ; വിദ്യാർഥികൾ കടുത്ത ആശങ്കയിൽ

Jaihind News Bureau
Thursday, December 3, 2020

 

തിരുവനന്തപുരം : കേരള സർവകലാശാലയിൽ ബിരുദ പ്രൈവറ്റ് രജിസ്‌ട്രേഷൻ നിർത്തിയതിൽ വിദ്യാർഥികൾ കടുത്ത ആശങ്കയിൽ. സംസ്ഥാനത്തെ മറ്റ് സർവ്വകലാശാലകൾ പ്രൈവറ്റ് സ്റ്റേഷൻ വഴി ഡിഗ്രി, പിജി പഠനത്തിനുള്ള നടപടികൾ ആരംഭിച്ചിരിക്കേയാണ് കേരള സർവകലാശാലയിലെ ഈ അനാസ്ഥ. കേരളയിൽ വിദൂര വിദ്യാഭ്യാസത്തിലൂടെയുള്ള പഠനത്തിന് മാത്രം അനുവാദം നൽകിയിട്ടുള്ളത് സ്വാശ്രയ കോളേജുകളെ സഹായിക്കാനാണെന്ന ആക്ഷേപമുണ്ട്.

ബിരുദ കോഴ്‌സിന് പ്രൈവറ്റ് സ്റ്റേഷൻ വഴി സമാന്തര പഠനം നടത്താനുള്ള വിജ്ഞാപനം ഇറക്കാൻ കേരള സർവകലാശാല ഇതുവരെ തയ്യാറായിട്ടില്ല. എംജി, കാലിക്കറ്റ്,കണ്ണൂർ, സർവ്വകലാശാലകൾ പ്രൈവറ്റ് സ്റ്റേഷൻ വഴി ഡിഗ്രി, പിജി പഠന ത്തിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ കേരള സർവകലാശാല വിദൂര വിദ്യാഭ്യാസത്തിലൂടെയുള്ള പഠനത്തിന് മാത്രമാണ് അനുവാദം നൽകിയിട്ടുള്ളത്. ഇത് സ്വാശ്രയ കോളേജുകളെ സഹായിക്കുവാനാണെ് ആക്ഷേപം ശക്തമാണ്.

മുൻവർഷങ്ങളിലേതു പോലെ പ്രൈവറ്റ് പഠനത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള നിർദ്ദേശം സർവകലാശാല ഓഫീസ് മുന്നോട്ടുവച്ചുവെങ്കിലും വൈസ് ചാൻസലറും ചില സിൻഡിക്കേറ്റ് അംഗങ്ങളും എതിർപ്പ് പ്രകടിപ്പിച്ചതായി സർവകലാശാല ഉദ്യോഗസ്ഥർ പറയുന്നു. പ്രൈവറ്റ് രജിസ്‌ട്രേഷനിലൂടെയുള്ള പഠനത്തിന് യു.ജി.സി യിൽ വ്യവസ്ഥയില്ലെന്ന വാദമാണ് സർവകലാശാലാ അധികൃതർ ഉന്നയിക്കുന്നത്.

വർഷങ്ങളായി കേരളത്തിലെ എല്ലാ സർവകലാശാലകളിലും തുടരുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ കേരള മാത്രമായി നിർത്തലാക്കുന്നത് മുൻകൂട്ടിയറിയിക്കേണ്ട ബാധ്യത സർവ്വകലാശാലയ്ക്ക് ഉണ്ടായിരുന്നുവെന്ന് വിദ്യാർത്ഥികളും പാരലൽ കോളേജ് നടത്തിപ്പുകാരും ആരോപിക്കുന്നു.വിദൂര വിദ്യാഭ്യാസ പഠനത്തിലൂടെയുള്ള രജിസ്‌ട്രെഷന് ഭീമമായ തുക കേരള സർവകലാശാല ഈടാക്കുന്നതല്ലാതെ വിദ്യാർത്ഥികൾക്ക് പഠനസാമഗ്രികളോ കോച്ചിങ്ങോ കൃത്യമായി ലഭിക്കുന്നില്ലെന്നതുകൊണ്ട് വിദ്യാർത്ഥികൾ പ്രൈവറ്റ് രെജിസ്‌ട്രേഷനിലൂടെ പാരലൽ കോളേജുകളിൽ പഠിച്ചാണ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. കേരളത്തിലെ ഇതര സർവകലാശാലകളിലേതുപോലെ കേരളയിലും പ്രൈവറ്റ് രെജിസ്‌ട്രേഷൻ വഴിയുള്ള പഠനത്തിന് അനുമതി തുടരാൻ നടപടി കൈക്കൊള്ളണമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിൻ കമ്മിറ്റി വിദ്യാഭ്യാസമന്ത്രിയോടും കേരള സർവകലാശാല വൈസ് ചാൻസലറോടും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.