എസ്.എഫ്.ഐ നേതാക്കളുടെ ഭീഷണി; യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശം ഉണ്ടായിട്ടും നടപടിയെടുക്കാതെ അധികൃതര്‍

Jaihind Webdesk
Friday, May 3, 2019

തിരുവനന്തപുരം: കഴിഞ്ഞ ദിവസം യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. കോളേജിലെ എസ്.എഫ്.ഐനേതാക്കളുടെ ഭീഷണിയില്‍ മനംനൊന്താണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ആത്മഹത്യാക്കുറിപ്പ്. പഠനമുപേക്ഷിച്ചും പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ നേതാക്കളില്‍ നിന്നും സമ്മര്‍ദ്ദം ഉണ്ടായെന്ന് ആത്മഹത്യാ കുറിപ്പില്‍ എഴുതിയിട്ടുള്ളതായി പൊലീസ് പറയുന്നു.

രാവിലെ കോളേജിലെ ലേഡീസ് റൂം വൃത്തിയാക്കാനെത്തിയവരാണ് രക്തംവാര്‍ന്ന് ബോധരഹിതയായ നിലയില്‍ വിദ്യാര്‍ഥിനിയെ കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചതിനാല്‍ അപകട നില തരണം ചെയ്തു. ഇന്നലെ മുതല്‍ കുട്ടിയെ കാണാനില്ലെന്ന് കാട്ടി രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഒന്നാം വര്‍ഷം ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി.

കൈയിലെ ഞരമ്പ് മുറിച്ചാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്.  തിരുവനന്തപുരം ആലംകോട് സ്വദേശിനിയാണ് പെണ്‍കുട്ടി.

കോളേജിലെ എസ്എഫ്‌ഐ നേതാക്കളുടെ കടുത്ത ഭീഷണി നേരിടുന്നെന്ന് പെണ്‍കുട്ടി ആത്മഹത്യാക്കുറിപ്പില്‍ എഴുതിയതായി പൊലീസ് അറിയിച്ചു. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ കൂട്ടാക്കാത്തതിനാല്‍ തന്നെ ഒറ്റപ്പെടുത്തുകയാണ്. അധ്യയന വര്‍ഷം നഷ്ടമാക്കി സമരങ്ങളും മറ്റും നടത്തുന്നതിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ ഭീഷണി ശക്തമായെന്നും കുറിപ്പിലുണ്ട്.

പ്രിന്‍സിപ്പലിനോടടക്കം പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ല. കോളേജില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടായിരുന്നതായി അറിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്.