സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്നു സമാപനം ; സ്വര്‍ണക്കപ്പിനായുള്ള ഇഞ്ചോടിഞ്ചു പോരാട്ടം സൂപ്പര്‍ ക്ലൈമാക്സിലേക്ക്

Wednesday, January 8, 2025


തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്നു സമാപനം. സ്വര്‍ണക്കപ്പിനായുള്ള ഇഞ്ചോടിഞ്ചു പോരാട്ടം സൂപ്പര്‍ ക്ലൈമാക്സിലേക്ക്. രാവിലെ 11ന് 95 ശതമാനം മത്സരങ്ങളും പൂര്‍ത്തിയായപ്പോള്‍ 965 പോയിന്റുമായി തൃശൂരാണ് ഒന്നാമത്. നിലവിലെ ജേതാക്കളായ കണ്ണൂരും ഒപ്പം പാലക്കാടുമാണ് രണ്ടാമത് -961 പോയിന്റ്. 959 പോയിന്റുമായി കോഴിക്കോട് തൊട്ടുപിന്നിലുണ്ട്. സ്വര്‍ണക്കപ്പ് ആര്‍ക്കാണെന്ന് അറിയാന്‍ അവസാന മത്സരവും കടന്ന് അപ്പീലുകളുടെ ഫലം വരെ കാത്തിരിക്കേണ്ടി വരും.

മത്സരങ്ങളെല്ലാം ഉച്ചയ്ക്കു രണ്ടോടെ പൂര്‍ത്തിയാകുകയും അപ്പീലുകള്‍ 3.30നു മുന്‍പു തീര്‍പ്പാക്കുകയും ചെയ്യും. 5നാണ് മുഖ്യവേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ (എംടി – നിള) സമാപന സമ്മേളനം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും. നടന്‍മാരായ ആസിഫ് അലിയും ടൊവിനോ തോമസുമാണു മുഖ്യാതിഥികള്‍. ജേതാക്കള്‍ക്കുള്ള സ്വര്‍ണക്കപ്പും മാധ്യമ പുരസ്‌കാരങ്ങളും മന്ത്രി വി.ശിവന്‍കുട്ടി സമ്മാനിക്കും. സ്വര്‍ണക്കപ്പ് രൂപകല്‍പന ചെയ്ത ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരെയും രണ്ടു പതിറ്റാണ്ടായി കലോത്സവ പാചകത്തിനു നേതൃത്വം നല്‍കുന്ന പഴയിടം മോഹനന്‍ നമ്പൂതിരിയെയും ആദരിക്കും. മന്ത്രി ജി.ആര്‍.അനില്‍ അധ്യക്ഷത വഹിക്കും. സ്പീക്കര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.