ശ്രീലങ്കന്‍ യുവതി പതിനെട്ടാംപടി കയറി സന്നിധാനത്തെത്തി

Jaihind Webdesk
Friday, January 4, 2019

ശ്രീങ്കന്‍ യുവതി ശശികല പതിനെട്ടാംപടി കയറി ശബരിമലയില്‍ ദര്‍ശനം നടത്തി. ദര്‍ശനം നടത്തിയെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പൊലീസും ഇതു സ്ഥിരീകരിച്ചു. ശ്രീലങ്കയില്‍നിന്നുള്ള നാല്‍പ്പത്തിയേഴുകാരി ശശികലയാണ് ഇന്നലെ രാത്രി പതിനെട്ടാംപടി കയറി ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഭര്‍ത്താവിനും മകനും ഒപ്പമാണ് ഇവര്‍ ദര്‍ശനത്തിന് എത്തിയത്. ഇന്നലെ രാത്രി ഈ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ഇതു തെറ്റാണെന്നും പൊലീസ് ഇവരെ മടക്കി അയച്ചെന്നും വാര്‍ത്തകള്‍ വന്നു. പൊലീസ് മടക്കി അയച്ചതിനെതിരെ ശശികല തന്നെ മാധ്യമങ്ങളോടു രൂക്ഷമായി പ്രതികരിച്ചിരുന്നു. പ്രതിഷേധം ഒഴിവാക്കാനുള്ള, പൊലീസ് നിര്‍ദേശത്തോടെയുള്ള തന്ത്രമായിരുന്നു ഇതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

തന്റെ ഗര്‍ഭപാത്രം നീക്കം ചെയ്തതാണെന്നും ദര്‍ശനത്തിന് അവസരം നല്‍കണമെന്നും യുവതി പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു. ഗര്‍ഭപാത്രം നീക്കം ചെയ്തതിന്റെ രേഖകളും ഇവര്‍ പൊലീസിന് സമര്‍പ്പിച്ചു. തുടര്‍ന്ന് മഫ്തിയിലുള്ള രണ്ട് പൊലീസുകാരുടെ സഹായത്തോടെ ഇവരെ മല കയറാന്‍ അനുവദിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിഷേധം മൂലം ഇവരെ മരക്കൂട്ടത്തുനിന്നു തിരിച്ചയച്ചുവെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞത്. എന്നാല്‍ പൊലീസ് സുരക്ഷയില്‍ തന്നെ ഇവര്‍ പതിനെട്ടാംപടി കയറി സന്നിധാനത്തെത്തി ദര്‍ശനം നടത്തിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.