മരണത്തെ തോല്‍പ്പിച്ച് ശ്രീക്കുട്ടി മടങ്ങുന്നു; വര്‍ക്കല ട്രെയിന്‍ ആക്രമണത്തിലെ അതിജീവനത്തിന്റെ കഥ

Jaihind News Bureau
Monday, March 2, 2026

 

കൊച്ചി: കേരളത്തെ നടുക്കിയ വര്‍ക്കല ട്രെയിന്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പാലോട് സ്വദേശിനി ശ്രീക്കുട്ടി ജീവിതത്തിലേക്ക് മടങ്ങുന്നു. മാസങ്ങളോളം നീണ്ട തീവ്രപരിചരണത്തിനും സങ്കീര്‍ണ്ണമായ ചികിത്സകള്‍ക്കും ശേഷം കൊച്ചി അമൃത ആശുപത്രിയില്‍ നിന്ന് ശ്രീക്കുട്ടി ഡിസ്ചാര്‍ജ് ആയി. മരണത്തിന്റെ വക്കില്‍ നിന്ന് അസാമാന്യമായ മനക്കരുത്തിലൂടെയാണ് ഈ പെണ്‍കുട്ടി വീണ്ടും ചുവടുവെക്കുന്നത്.

ആക്രമണത്തിന് പിന്നാലെ ബോധരഹിതയായ അവസ്ഥയിലാണ് ശ്രീക്കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വസിക്കാന്‍ പോലും ബുദ്ധിമുട്ടിയിരുന്ന അതീവ ഗുരുതരാവസ്ഥയിലായിരുന്നു. കൂടാതെ ഇടതു തോളിനേറ്റ ഗുരുതരമായ പരിക്ക് ചികിത്സയെ കൂടുതല്‍ വെല്ലുവിളിയാക്കിയിരുന്നു. കൊച്ചി അമൃത ആശുപത്രിയിലെ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗം മേധാവി ഡോ. രവി ശങ്കരന്‍, ഡോ. ആനന്ദ് രാജ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘമാണ് ശ്രീക്കുട്ടിയുടെ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിച്ചത്.

ജീവിതത്തിലേക്ക് തിരിച്ചെത്തിയ മകളെ ചേര്‍ത്തുപിടിക്കുമ്പോള്‍ പാലോട്ടെ വീട്ടുകാര്‍ക്കും ഇത് പുനര്‍ജന്മമാണ്. പൂര്‍ണ്ണ ആരോഗ്യത്തിലേക്ക് മടങ്ങിയെത്താന്‍ ഇനിയും വിശ്രമവും തുടര്‍ചികിത്സകളും ആവശ്യമാണെങ്കിലും, ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടം പിന്നിട്ട ആശ്വാസത്തിലാണ് നാടും വീട്ടുകാരും.