ആ സംഗീതം നിലച്ചു…; വിട വാങ്ങിയത് സംഗീതലോകത്തെ ചക്രവർത്തി

 

തിരുവനനന്തപുരം: സംഗീത ലോകത്തെ ഇതിഹാസം എസ്. പി ബാലസുബ്രഹ്മണ്യത്തിന് യാത്രാമൊഴി. മരണം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍. വിട പറയുന്നത് പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭ. ഇന്ത്യന്‍ സംഗീത ലോകത്ത് പകരം വെക്കാനില്ലാത്ത ഗായകനും സംഗീത സംവിധായകനും നിര്‍മ്മാതാവുമാണ് എസ്. പി. ബാലസുബ്രഹ്മണ്യം അഥവാ ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം. എസ്.പി.ബി എന്നും ബാലു എന്ന ചുരുക്കപ്പേരിലും ഇദ്ദേഹം അറിയപ്പെടുന്നു. പദ്മശ്രീയും പദ്മഭൂഷണും അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ഈ അതുല്യ പ്രതിഭയ്ക്ക് ലഭിച്ചു. ആറ് ദേശീയ അവാര്‍ഡുകള്‍ നേടിയ അദ്ദേഹം സമകാലികനായ യേശുദാസിനുശേഷം ഏറ്റവും കൂടുതല്‍ തവണ ഈ പുരസ്‌കാരം ലഭിച്ച വ്യക്തിയാണ്.

ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ട എന്ന സ്ഥലത്ത് 1946 ജൂണ്‍ 4-നാണ് എസ്.പി.ബി. ജനിച്ചത്. കുട്ടിക്കാലത്ത് തന്നെ അദ്ദേഹം സംഗീതത്തോട് വലിയ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പിതാവ് ആഗ്രഹിച്ചിരുന്നത് എസ്.പി.ബി. ഒരു എന്‍ജിനീയര്‍ ആവണമെന്നായിരുന്നു. അച്ഛന്റെ ആഗ്രഹ പ്രകാരം അനന്തപൂരിലെ ഒരു എന്‍ജിനീയറിംഗ് കോളേജില്‍ ചേര്‍ന്നുവെങ്കിലും ടൈഫോയിഡ് പിടിപെട്ടതിനാല്‍ അവിടുത്തെ വിദ്യാഭ്യാസം തുടരാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. പിന്നീട് ചെന്നൈയിലെ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനിയേഴ്‌സില്‍ പ്രവേശനം നേടി. അക്കാദമി തലങ്ങളിലേക്ക് ചവിട്ടുപടി കയറുമ്പോഴും സംഗീതം ഒരു കലയായി അദ്ദേഹം കൂടെ കൊണ്ടു നടന്നിരുന്നു. വിവിധ സംഗീത മത്സരങ്ങളില്‍ മികച്ച ഗായകനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

ഒരു ചലച്ചിത്രപിന്നണി ഗായകനാകും മുമ്പ് അദ്ദേഹം ഒരു ഗാനമേള ട്രൂപ്പില്‍ അംഗമായിരുന്നു. ലളിത സംഗീതത്തില്‍ അദ്ദേഹം മുന്‍ നിരക്കാരനായിരുന്നു. ചലച്ചിത്ര പിന്നണിഗായക രംഗത്തേക്ക് അദ്ദേഹം വന്നത് 1966-ലെ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തില്‍ പാടികൊണ്ടാണ്. പിന്നണി ഗാന ലോകത്ത് വരാനിരിക്കുന്ന മഹാത്ഭുതത്തിന്റെ ആരംഭമായിരുന്നു അത്. അതിനു ശേഷം അദ്ദേഹം 40,000 ലധികം ഗാനങ്ങള്‍ തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങി പതിനൊന്നോളം ഇന്ത്യന്‍ ഭാഷകളിലായി ആലപിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ പാടിയിട്ടുള്ളത് തമിഴിലാണ്. മലയാള സംഗീത ലോകത്തിന് എസ്പിബി സമ്മാനിച്ച സംഗീത വിരുന്ന് അവര്‍ണനീയമാണ്.

ദക്ഷിണേന്ത്യയിലെ എല്ലാ പ്രമുഖ സംഗീതസംവിധായകരും അദ്ദേഹത്തെ ഉപയോഗിച്ച് ഗാനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ചലച്ചിത്രം പിന്നണിഗാനങ്ങള്‍ പാടിയ ഗായകന്‍ എന്ന ഗിന്നസ് ലോകറെകോര്‍ഡ് എസ്.പി.ബി ക്ക് സ്വന്തമാണ്. ഗായകനെന്നതിന്റെയൊപ്പം നടന്‍, സംഗീതസംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലും എസ്.പി.ബി. ജനപ്രീതി പിടിച്ചുപറ്റിയിട്ടുണ്ട്. ഏറ്റവും നല്ല ഗായകനുള്ള ദേശീയ അവാര്‍ഡ് ആറു തവണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കെ.ജെ. യേശുദാസിനുശേഷം ഈ അവാര്‍ഡ് ഏറ്റവുമധികം തവണ ലഭിച്ചിരിക്കുന്നത് അദ്ദേഹത്തിനാണ്. സാവിത്രിയാണ് എസ്.പി.ബി.യുടെ ഭാര്യ.എസ്.പി.ബി. ചരണ്‍ മകനും, പല്ലവി മകളുമാണ്. ഇന്ത്യന്‍ സംഗീത ലോകത്തിനു തന്നെ നികത്താനാകാത്ത വിടവായി മാറുകയാണ് എസ്പിബി യുടെ വിയോഗം.

Comments (0)
Add Comment