സോണിയാ ഗാന്ധി മടങ്ങി, നാളെ വീണ്ടും ഇഡിക്ക് മുന്നിലെത്തണം; ഇന്നത്തെ ചോദ്യംചെയ്യല്‍ നീണ്ടത് ആറ് മണിക്കൂർ

Jaihind Webdesk
Tuesday, July 26, 2022

ന്യൂഡല്‍ഹി: മോദി സർക്കാർ രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമായി ഉയർത്തിക്കൊണ്ടുവന്ന നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ഇന്നത്തെ ചോദ്യംചെയ്യല്‍ പൂർത്തിയായി.  ആറ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് സോണിയാ ഗാന്ധി മടങ്ങിയത്. നാളെ വീണ്ടും ഹാജരാകാന്‍ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധിച്ചതിന് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത രാഹുല്‍ ഗാന്ധിയെയും മറ്റ് നേതാക്കളെയും വിട്ടയച്ചു.

സോണിയാ ഗാന്ധിക്കെതിരായ ഇഡി നടപടിക്കെതിരെ രാജ്യവ്യാപകമായി വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. ചോദ്യം ചെയ്യലിനായി സോണിയാ ഗാന്ധി ഇറങ്ങിയതിന് പിന്നാലെ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തിയ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. പ്രതിഷേധ മാര്‍ച്ച് നയിച്ച രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ജനാധിപത്യ പ്രതിഷേധങ്ങളെ ജയിലറ കാട്ടി വിരട്ടാന്‍ നോക്കേണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി പ്രതികരിച്ചു. എതിര്‍സ്വരങ്ങളെ ഇത്തരത്തില്‍ അടിച്ചമർത്താമെന്നത് മോദിയുടെ വ്യാമോഹമാണെന്നും അതിനാണ് ശ്രമമെങ്കില്‍ രാജ്യത്തെ ജയിലുകള്‍ പോരാതെ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രപതി ഭവന് മുന്നിൽ പ്രതിഷേധിച്ച കോൺഗ്രസ് എംപിമാരടക്കമുള്ള നേതാക്കള്‍ക്കെതിരെ പോലീസ് ക്രൂരമായ നടപടിയാണ് സ്വീകരിച്ചത്. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, രമ്യ ഹരിദാസ് അടക്കമുള്ളവരെ റോഡിലൂടെ വലിച്ചിഴച്ചു. രാഷ്ട്രപതിഭവന് മുന്നിലെ ബാരിക്കേഡ് മറികടന്നെത്തിയായിരുന്നു കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചത്. സോണിയാ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ച ഇഡി നടപടിക്കെതിരെ രാജ്യമെങ്ങും സത്യഗ്രഹവും ട്രെയിൻ തടയലുമായി കോൺഗ്രസ് പ്രവർത്തകർ ശക്തമായ പ്രതിഷേധം നടത്തി. കേരളത്തിലും വന്‍ പ്രക്ഷോഭമാണ് അരങ്ങേറിയത്. സംസ്ഥാന വ്യാപകമായി ട്രെയിന്‍ തടയല്‍ സമരവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. തിരുവനന്തപുരത്ത് കെപിസിസിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധ സത്യഗ്രഹം നടത്തി.

ജൂലൈ 21 ന് സോണിയാ ഗാന്ധിയെ ഇഡി രണ്ടര മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വിളിപ്പിച്ചത്. ആരോഗ്യപ്രശ്നങ്ങള്‍ക്കിടെയും രാവിലെ 11 മണിയോടെ സോണിയാ ഗാന്ധി ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിലെത്തിയിരുന്നു. നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരകണമെന്ന് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് നേരത്തെ രാഹുല്‍ ഗാന്ധിയെ ഇഡി 55 മണിക്കൂറാണ് ചോദ്യം ചെയ്തത്.