മതിലുപണിയലും കോപ്പിയടിച്ച്; വിപ്ലവഗാനവും അടിച്ചുമാറ്റി വനിത മതില്‍ ഗാനം

Jaihind Webdesk
Friday, December 28, 2018

ദീപാ നിഷാന്ത്-ശ്രീചിത്രന്‍ എന്നിവരുടെ കവിതാ മോഷണ വിവാദം കെട്ടടങ്ങുന്നതിന് മുമ്പുതന്നെ പാര്‍ട്ടിക്കാരുടെ മറ്റൊരു കോപ്പിയടിയും വിവാദമാകുന്നു. ഇത്തവണ അത് സര്‍ക്കാര്‍ ഫണ്ടോടെ നടത്തുന്ന പാര്‍ട്ടിപരിപാടിയായ വനിതാമതിലിലാണ്. യുവകവി എസ്. കലേഷിന്റെ കവിത കോപ്പിയടിച്ച് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച ഇടതുസഹയാത്രികയും അധ്യാപികയുമായ ദീപാനിശാന്തിന്റെ പ്രവൃത്തിക്ക് പിന്നാലെയാണ് ഇത്. ജമാഅത്തെ ഇസ്ലാമിയുടെ യുവജന സംഘടനയായ സോളിഡാരിറ്റിയുടെ വിപ്ലവമുദ്രയെന്ന ഗാനങ്ങളിലൊന്നിനെയാണ് വനിതാമതിലിനുവേണ്ടി കോപ്പിയടിച്ച് പ്രചരിപ്പിക്കുന്നത്. ജമീല്‍ അഹമ്മദ്, ടി.കെ. അലി എന്നിവര്‍ രചിച്ച് അമീന്‍ യാസിര്‍ സംഗീതം നിര്‍വ്വഹിച്ച ഗാനത്തിന്റെ ട്യൂണാണ്് ‘ജരപിടിച്ച ചിന്തകള്‍ പൊളിച്ചുമാറ്റിടാം’ എന്ന് തുടങ്ങുന്ന വനിതാ മതില്‍ ഗാനത്തിനും നല്‍കിയിരിക്കുന്നത്. കോപ്പിയടി വിവാദം ഉയര്‍ന്നതോടെ വനിതാമതില്‍ ഗാനത്തിന്റെ യൂടൂബ് ലിങ്കില്‍ കമന്റ് ഓപ്ഷന്‍ ഓഫാക്കിയിരിക്കുകയാണ്. സ്വന്തമായി ഒരു വിപ്ലവഗാനം തയ്യാറാക്കാനാകാത്ത അവസ്ഥയിലാണോ വിപ്ലവപാര്‍ട്ടിക്കാര്‍ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഉയരുന്ന ചോദ്യം.
ദിപാനിശാന്ത് -ശ്രീചിത്രന്‍ കവിതമോഷണത്തിന് ശേഷം പാര്‍ട്ടിക്കാരുടെ നിരവധി കോപ്പിയടി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതില്‍ പ്രധാനം, കെ.എസ്.യു നേതൃത്വത്തിലുള്ള കോളേജ് യൂണിയന്‍ പ്രസിദ്ധീകരിച്ച മാഗസിനിലെ കവിത എസ്.എഫ്.ഐക്കാര്‍ അടിച്ചുമാറ്റി മറ്റൊരു മാഗസിനില്‍ പ്രസിദ്ധീകരിച്ചതായിരുന്നു.
2014- 2015 വര്‍ഷം കണ്ണൂര്‍ കൂത്തുപറമ്പ് നിര്‍മലഗിരി കോളേജ് യൂണിയന്‍ ഇറക്കിയ സ്മൈലി മാഗസിനിലെ കവിതയുടെ തനിപ്പകര്‍പ്പ് 2017 -18 വര്‍ഷത്തെ നിര്‍മലഗിരി കോളേജ് യൂണിയന്‍ മാഗസിനിലാണ് അച്ചടിച്ച് വന്നത്. 2015ല്‍ ജിതിന്‍ ജോസഫ് എഡിറ്റര്‍ ആയിട്ടുള്ള സ്‌മൈലി എന്ന മാഗസിനില്‍ ആഷ്ബിന്‍ എബ്രഹാം എഴുതിയ രക്തം എന്ന കവിതയാണ് 2018ലെ അശ്വിന്‍ ഷാജ് എഡിറ്ററായുള്ള കോളേജ് യൂണിയന്റെ ടെര്‍മിനേറ്റ് എന്ന മാഗസിനില്‍ തലക്കെട്ട് ഇല്ലാതെ പ്രസിദ്ധീകരിച്ചത്.

സോളിഡാരിറ്റിയുടെ ഗാനം

വനിതാമതിലിനുവേണ്ടിയുള്ള ഗാനം

https://youtu.be/5E9UmrdiEhY