ഒമ്പത് വർഷമായി വരവുചെലവ് കണക്ക് നൽകിയില്ല; വെള്ളാപ്പള്ളിക്ക് ഹൈക്കോടതിയുടെ പ്രഹരം; സ്ഥാനത്ത് നിന്ന് മാറ്റി

Jaihind News Bureau
Thursday, March 12, 2026

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഭരണസമിതിക്കും ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കിയ കോടതി, ഭരണസമിതിയിലെ മുഴുവൻ അംഗങ്ങളെയും അയോഗ്യരായി പ്രഖ്യാപിച്ചു. പ്രൊഫ. സാനു മാസ്റ്റർ, എസ്.എൻ.ഡി.പി സംരക്ഷണ സമിതി ചെയർമാൻ അഡ്വ. എസ്. ചന്ദ്രസേനൻ എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചിന്റെ ഈ നിർണ്ണായക ഉത്തരവ്.

വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, പ്രസിഡന്റ് എം.എൻ. സോമൻ, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് എന്നിവരടക്കം ബോർഡ് അംഗങ്ങളായ 170 പേർക്കും ഈ വിധി തിരിച്ചടിയായി. 2014 മുതൽ ഒമ്പത് വർഷത്തോളമായി യോഗത്തിന്റെ വാർഷിക വരവുചെലവ് കണക്കുകൾ സമർപ്പിച്ചിട്ടില്ലെന്ന് കോടതി കണ്ടെത്തി. മൂന്ന് വർഷം തുടർച്ചയായി അക്കൗണ്ടുകൾ സമർപ്പിക്കാത്ത പക്ഷം ഭരണസമിതി അംഗങ്ങളെ അയോഗ്യരാക്കാം എന്ന നിയമപരമായ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കണക്കുകൾ ഹാജരാക്കാത്തതിന് പുറമെ, ഡയറക്ടർമാർക്ക് ആവശ്യമായ ഡിൻ (DIN) നമ്പറുകൾ ഇല്ലെന്ന ഗുരുതരമായ പിഴവും കോടതി ചൂണ്ടിക്കാട്ടി. 2024 മുതൽ കോടതിയുടെ പരിഗണനയിലായിരുന്ന കേസിൽ സുദീർഘമായ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. എസ്.എൻ.ഡി.പി യോഗത്തിന്റെ ചരിത്രത്തിൽ തന്നെ പുതിയൊരു അധ്യായത്തിന് വഴിതുറക്കുന്നതാണ് കോടതിയുടെ ഈ ഇടപെടൽ.