ശിവശങ്കറിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന് ; എതിർത്ത് കസ്റ്റംസും ഇ.ഡിയും

Jaihind News Bureau
Wednesday, October 28, 2020

 

കൊച്ചി : സ്വർണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കർ നല്‍കിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി  ഇന്ന് വിധി പറയും. കോടതി ജാമ്യം അനുവദിച്ചില്ലെങ്കിൽ ശിവശങ്കറിന്‍റെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ് ശിവശങ്കറിന് നിർണായകമാണ്.

സ്വർണ്ണക്കടത്തിൽ  ശിവശങ്കറിന് സജീവ പങ്കാളിത്തമുണ്ടെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു . സ്വപ്നയെ മറയാക്കി ശിവശങ്കർ തന്നെയാകാം സ്വർണ്ണക്കടത്ത് നിയന്ത്രിച്ചിരുന്നതെന്നും, നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ ശിവശങ്കർ കസ്റ്റംസിനെ വിളിച്ചതിന് തെളിവുണ്ടെന്നും ഇ.ഡി ഹൈക്കോടതിയില്‍. സ്വർണക്കടത്തിൽ  ശിവശങ്കറിന്‍റെ പങ്കിനെ കുറിച്ച് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ.ഡി കോടതിയില്‍ അറിയിച്ചിട്ടുണ്ട്. കേസിൽ ശിവശങ്കറിനെതിരായ തെളിവുകൾ മുദ്രവച്ച കവറിൽ ഇ.ഡി കോടതിയിൽ സമർപ്പിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതപദവി സ്വർണക്കടത്തുകാരെ സഹായിക്കാൻ ശിവശങ്കർ ഉപയോഗിച്ചെന്നും ഇ.ഡി കോടതിയെ അറിയിച്ചിട്ടുണ്ട്. ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ച് കാർഗോ ക്ലിയർ ചെയ്യാൻ ആവശ്യപ്പെട്ടതിന്‍റെ  തെളിവുകളുണ്ട്. ചാർട്ടേഡ് അക്കൗണ്ടന്‍റിന് ലോക്കറിൽ സൂക്ഷിക്കാൻ ശിവശങ്കർ നൽകിയ 30 ലക്ഷം രൂപ സ്വർണ്ണക്കടത്തിന്‍റെ കമ്മീഷനാണ്. ശിവശങ്കറിന് സ്വർണ്ണക്കടത്തിൽ സജീവ പങ്കാളിത്തമുണ്ടെന്നും ജാമ്യഹർജി എതിർത്തു കൊണ്ട്
ഇ.ഡി വാദിച്ചു.

മുൻകൂർ ജാമ്യാപേക്ഷയെ കസ്റ്റംസും കോടതിയിൽ എതിർത്തിരുന്നു. ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ കഴിഞ്ഞ വെള്ളിയാഴ്ച വാദം പൂർത്തിയായി. ഹർജി വിധി പറയാനായി ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. കോടതി വിധി അനുകൂലമല്ലെങ്കിൽ ശിവശങ്കറിന്‍റെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് ഇ.ഡി, കസ്റ്റംസ് വൃത്തങ്ങൾ നൽകുന്ന സൂചന.