സ്‌കൂള്‍ ഉച്ചഭക്ഷണപദ്ധതി മുടങ്ങാതിരിക്കാന്‍ പണം പിരിക്കാനിറങ്ങി വിദ്യാഭ്യാസ വകുപ്പ്; പൗരപ്രമുഖരില്‍ നിന്നും പലിശരഹിത വായ്പ സ്വീകരിക്കും

Jaihind Webdesk
Thursday, November 16, 2023


സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി മുടങ്ങാതിരിക്കാന്‍ പണം പിരിക്കാന്‍ ഇറങ്ങി വിദ്യാഭ്യാസ വകുപ്പ്. ഉച്ചഭക്ഷണ സംരക്ഷണ സമിതികള്‍ രൂപീകരിച്ചാവും പണവും വിഭവങ്ങളും സമാഹരിക്കുക. വാര്‍ഡ് അംഗം രക്ഷാധികാരിയും പ്രധാന അധ്യാപകന്‍ കണ്‍വീനറുമായ സമിതി ഈ മാസം തന്നെ രൂപീകരിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കി. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഫണ്ട് മുടങ്ങുകയാണെങ്കില്‍ കുട്ടികള്‍ക്കുള്ള ഭക്ഷണ വിതരണം മുന്നോട്ട് കൊണ്ടുപോകാനാവശ്യമായ നടപടികള്‍സ്വീകരിക്കാനാണ് ഉച്ചഭക്ഷണ സംരക്ഷണ സമിതികള്‍ രൂപീകരിക്കേണ്ടതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പറയുന്നു. അതായത് പദ്ധതി നടത്താനാവശ്യമായ പണം സര്‍ക്കാരിന്റെ പക്കലില്ല, അത് പൊതു സമൂഹത്തില്‍ നിന്ന് പിരിക്കുക എന്നാണ് നിര്‍ദേശം. പണം , വിഭവങ്ങള്‍ എന്നിവ പിരിച്ച് സ്‌കൂളുകളിലെത്തിക്കുക എന്നതാണ് ഈ സമിതിയുടെ പ്രധാന ചുമതല. പൗര പ്രമുഖരില്‍ നിന്നും പൂര്‍വ്വ വിദ്യാര്‍ഥികളില്‍ നിന്ന് പലിശരഹിത വായ്പയും സ്വീകരിക്കാം. ഫണ്ട് ലഭ്യമാകുന്ന മുറക്ക് ഈ തുക തിരികെ നല്‍കണം.

സ്ഥാപനങ്ങളുടെ സോഷ്യല്‍റെസ്‌പോണ്‍സിബിലിറ്റി ഫണ്ടും ഉച്ചഭക്ഷണ പദ്ധതിക്കായി സ്വീകരിക്കാം. പുറത്തു നിന്നുള്ള ഫണ്ട് ലഭ്യമാക്കി പ്രഭാത ഭക്ഷണവും ആരംഭിക്കാം എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍പറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുതല്‍ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്കുള്ള കേന്ദ്ര വിഹിതം കിട്ടാന്‍ ബുദ്ധിമുട്ടുണ്ടെന്ന് വിശദീകരിച്ചുകൊണ്ടാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. പബ്‌ളിക്ക് ഫിനാസ് മാനേജ്‌മെന്റ് സംവിധാനം കൊണ്ടുവന്നതിനാലാണ് പ്രതിസന്ധിഎന്നാണ് വിശദീകരണം. ഈ മാം 30 ന് മുന്‍പ് സമിതികള്‍രൂപീകരിക്കാനാണ് പ്രഥമ അധ്യാപകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. വാര്‍ഡ് മെമ്പറായിരിക്കും രക്ഷാധികാരി, കണ്‍വീനര്‍സ്ഥാനത്ത് സ്്കൂളിലെ പ്രഥമഅധ്യാപകര്‍വരും. പിടിഎ , പൂര്‍വ്വ വിദ്യാര്‍ഥി സംഘടന എന്നിവയില്‍ നിന്നും അംഗങ്ങളെ ഉള്‍പ്പെടുത്താം.