ശബരിമല നിലപാടില്‍ മാറ്റമില്ലാതെ സിപിഎം ; കടകംപള്ളി മാപ്പ് പറഞ്ഞതെന്തിനെന്ന് അറിയില്ലെന്ന് യെച്ചൂരി

 

ന്യൂഡല്‍ഹി : ശബരിമല നിലപാടില്‍ മാറ്റമില്ലാതെ സിപിഎം. യുവതി പ്രവേശന വിഷയത്തിലെ പാര്‍ട്ടി നിലപാട് ആവര്‍ത്തിച്ച് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ചത് ശരിയായ നിലപാടാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാപ്പ് പറഞ്ഞതെന്തിനെന്ന് തനിക്കറിയില്ലെന്നും യെച്ചൂരി പറഞ്ഞു. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.  ശബരിമല വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ചത് ശരിയായ നിലപാടാണ്. ഭരണഘടന പറയുന്ന തുല്ല്യതയാണ് പാര്‍ട്ടി നയമെന്നും യെച്ചൂരി പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്തതിന് പിന്നാലെയാണ് ശബരിമല നിലപാടില്‍ മലക്കംമറിഞ്ഞ് കടകംപള്ളി രംഗത്തെത്തിയത്. യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളില്‍ വിഷമമുണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്നാല്‍ യുവതീപ്രവേശനത്തിന് പിന്തുണ നല്‍കി വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുകയും സംസ്ഥാനത്തെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുകയും ചെയ്ത സർക്കാരിലെ ദേവസ്വം മന്ത്രിയുടെ ഇപ്പോഴത്തെ പ്രതികരണത്തിലെ ആത്മാർത്ഥതയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

വിവിധ വിഷയങ്ങളില്‍ പൊളളിയ സർക്കാരിന് വീണ്ടുമൊരു ശബരിമല പരീക്ഷണം കൂടി താങ്ങാനാവില്ല എന്നതാണ് മന്ത്രിയുടെ പ്രതികരണത്തിന് പിന്നില്‍. സ്ഥാനാർത്ഥി നിർണയം, സീറ്റ് വിഭജനം, സീറ്റ് കച്ചവടം തുടങ്ങി വിവിധ വിഷയങ്ങളില്‍ ഇടതു മുന്നണിക്കുള്ളില്‍ ഉയർന്നിരിക്കുന്ന കലാപം നേതാക്കളെ തെല്ലൊന്നുമല്ല അസ്വസ്ഥരാക്കുന്നത്. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമായിരുന്നു കടകംപള്ളി. ഇപ്പോള്‍ സിപിഎം സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെയുള്ള കടകംപള്ളിയുടെ പ്രതികരണം കള്ളക്കരച്ചിലാണെന്നാണ് ഉയരുന്ന വിമർശനം.

Comments (0)
Add Comment