
സംസ്ഥാനത്തെ വോട്ടർപ്പട്ടിക പുതുക്കൽ നടപടികൾ (എസ്.ഐ.ആർ.) പൂർത്തിയായി. അന്തിമ പട്ടികയിൽ 2.69 കോടി വോട്ടർമാരാണ് ഉൾപ്പെട്ടത്. വോട്ടർ പട്ടികയിൽ നിന്ന് പുറത്തായത് ഒമ്പത് ലക്ഷത്തോളം പേരാണ്. കൃത്യമായി 9,06,211 പേർ വോട്ടര്‍ പട്ടികയിൽ നിന്ന് പുറത്തായി. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ പട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ 7.94 ലക്ഷം വോട്ടർമാരാണു കുറവ്. എന്നാൽ ഇനിയും വോട്ടര്‍ പട്ടികയിൽ പേര് ചേര്‍ക്കാൻ അവസരമുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക നൽകാനുള്ള അവസാന ദിവസം വരെ പേര് ചേർക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
വിവരങ്ങൾ https://electoralsearch.eci.gov.in എന്ന വെബ്സൈറ്റ് വഴി പരിശോധിക്കാം. വോട്ടർ ഐ.ഡി.യോ ബന്ധുവിന്റെ പേരോ ഫോൺ നമ്പറോ ജനനത്തീയതിയോ വയസ്സോ ഉപയോഗിച്ച് പരിശോധിക്കാം.കൂടാതെ പ്രത്യേക തീവ്ര പുതുക്കൽ 2026ന്റെ ബൂത്ത് തല വോട്ടർ പട്ടിക പരിശോധിക്കാവുന്നതാണ്. അതിനായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.ceo.kerala.gov.in/ എന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്ന Kerala SIR Final Electoral Roll 2026 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തോ അല്ലെങ്കിൽ https://voters.eci.gov.in/download eroll?stateCode=511 എന്ന വെബ് പോർട്ടൽ വഴിയോ പരിശോധിക്കാം
എസ്.ഐ.ആറിന്റെ ഭാഗമായി ഡിസംബർ 23-ന് പ്രസിദ്ധീകരിച്ച കരടുപട്ടികയിൽ 24.08 ലക്ഷം പേരെ ഒഴിവാക്കിയിരുന്നു. കരട് പ്രസിദ്ധീകരിച്ചശേഷം ഹിയറിങ്ങിലൂടെ 53,229 പേരേക്കൂടി ഒഴിവാക്കി. എന്നാൽ 15,11,292 പേർ കൂടുകയും ചെയ്തു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായിരുന്നത് 2,77,49,159 വോട്ടർമാരാണ്.
അതേസമയം അന്തിമ വോട്ടർ പട്ടികയിൽ സ്ത്രീകൾ തന്നെ മുന്നിൽ. പ്രവാസി വോട്ടർമാരുടെ എണ്ണം ഇരട്ടിയിലേറെയായി. നേരത്തേ, 90,000 പ്രവാസി വോട്ടർമാർ ഉണ്ടായിരുന്നത് 2,23,558 ആയി ഉയർന്നു. ആകെ വോട്ടർമാർ 2,69,53,644 ആണെങ്കിൽ പുരുഷന്മാർ 1,31,26,048, സ്ത്രീകൾ 1,38,27,319,ട്രാൻസ്ജെൻഡർ 277 എന്നിങ്ങനെയാണ്
രാജ്യവ്യാപകമായി വോട്ടര്‍ പട്ടിക പരിഷ്ക്കരണം (എസ്ഐആർ ) നടപ്പിലാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കൂടുതൽ സംസ്ഥാനങ്ങളിൽ നടപടികൾ ആരംഭിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കത്തയച്ചു. ഇതിന് വേണ്ട തയ്യാറെടുപ്പുകള്‍ നിര്‍ദ്ദേശിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് കത്തയച്ചത്. ഏപ്രിൽ മാസത്തോടെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 22 ഇടങ്ങളിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ തുടങ്ങാനാണ് കമ്മീഷന്റെ തീരുമാനം. ഇതിനാവശ്യമായ മുൻകൂർ തയ്യാറെടുപ്പുകൾ അടിയന്തരമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കമ്മീഷൻ നിർദ്ദേശം നൽകി. തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നടപടി എന്നാണ് കമ്മീഷന്റെ പക്ഷം.