സിദ്ധാര്‍ത്ഥന്‍ റാഗിംഗ് കേസിലെ പ്രതികളെ കോളേജില്‍ തിരിച്ചെടുത്തു; ഹോസ്റ്റലിലും പുന:പ്രവേശനം

Jaihind News Bureau
Tuesday, March 4, 2025

വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ഥന്റെ മരണത്തിലെ പ്രതികളെ കോളേജില്‍ തിരിച്ചെടുത്തു. ശിക്ഷാ നടപടിക്കു വിധേയരായ 2 വിദ്യാര്‍ഥികള്‍ക്കാണ് പുന: പ്രവേശനം നല്‍കിയത്. മൂന്നു വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റലില്‍ തിരിച്ചു കയറാനും അനുമതി. ഹോസ്റ്റലില്‍ നിന്നു പുറത്താക്കാനുള്ള തീരുമാനം റദാക്കി കോടതി വിധിയുണ്ടായിട്ടും സര്‍വകലാശാല അധികൃതര്‍ അപ്പീലിനു പോയില്ല. കലാലയ അക്രമണങ്ങള്‍ തുടര്‍ക്കാത്തയാകുമ്പോള്‍ അധികൃതരുടെ ഭാഗത്തുനിന്നും പ്രതികള്‍ക്ക് ലഭിക്കുന്നത് അകമഴിഞ്ഞ സഹായമാണ്

പൂക്കോട് സിദ്ധാര്‍ഥന്‍ മരണത്തില്‍ ശിക്ഷാ നടപടിക്കു വിധേയരായ 2 വിദ്യാര്‍ഥികള്‍ക്കു പുന: പ്രവേശനം നല്‍കി പൂക്കോട് വെറ്ററിനറി കോളജ്. ആന്റി റാഗിംഗ് സെല്‍ ഒരു വര്‍ഷത്തേക്ക് പഠന വിലക്കേര്‍പ്പെടുത്തണമെന്ന് ശുപാര്‍ശ ചെയ്ത വിദ്യാര്‍ഥികള്‍ക്കാണ് പുനര്‍പ്രവേശനം നല്‍കിയത്. മൂന്നു വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റലില്‍ തിരിച്ചു കയറാനും കോളജ് അനുമതി നല്‍കി. പുനര്‍പ്രവേശന ഉത്തരവിന്റെ പകര്‍പ്പ് ജയ്ഹിന്ദ് ന്യൂസിനു ലഭിച്ചു. സിദ്ധാര്‍ഥനെ മര്‍ദ്ദിച്ചവരും റാഗിങ് വിവരം പുറത്തറിയിക്കാത്തവരും ഇതിലുള്‍പ്പെടുന്നുണ്ട്. വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിന്നു പുറത്താക്കാനുള്ള തീരുമാനം റദാക്കി കോടതി വിധിയുണ്ടായിട്ടും സര്‍വകലാശാല അധികൃതര്‍ അപ്പീലിനു പോയിരുന്നില്ല. എന്നാല്‍ പുനര്‍ പ്രവേശനം സ്വാഭാവിക നടപടിയാണെന്നും ഒരു വര്‍ഷത്തെ പഠന വിലയ്ക്ക് പൂര്‍ത്തിയായതാണെന്നുമാണ് സര്‍വകലാശാലയുടെ വിശദീകരണം.