AXIOM 4| പുതുചരിത്രമെഴുതി ശുഭാംശു ശുക്ല; ആക്സിയം 4 പേടകം ബഹിരാകാശനിലയത്തിലെത്തി; ഇനി പരീക്ഷണകാലം

Jaihind News Bureau
Friday, June 27, 2025

ഇന്ത്യന്‍ ബഹിരാകാശ രംഗത്ത് പുതുചരിത്രമെഴുതി ശുഭാംശു ശുക്ലയുള്‍പ്പടെയുള്ള സഞ്ചാരികളെയും വഹിച്ച് ആക്സിയം 4 പേടകം ബഹിരാകാശനിലയത്തിലെത്തി. ഇന്ത്യന്‍ സമയം നാല് മണിയോടെയാണ് ആക്സിയം പേടകം അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ ഡോക്കിങ് പൂര്‍ത്തിയാക്കിയത്. 28 മണിക്കൂറിലധികം സഞ്ചരിച്ചാണ് സംഘം ബഹിരാകാശനിലയത്തിലെത്തിയത്. ഡ്രാഗണ്‍ ക്രൂ പേടകം ഡോക്കിങ് പൂര്‍ത്തിയാക്കിയതോടെയാണ് ശുഭാംശുവും സംഘവും ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിച്ചത്. 14 ദിവസം ബഹിരാകാശ നിലയത്തില്‍ തങ്ങും.

ആക്‌സിയം 4 ദൗത്യം വിജയമായതോടെ രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍ എന്ന നേട്ടം ശുഭാംശു ശുക്ല സ്വന്തമാക്കി. 1984ല്‍ റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തില്‍ രാകേഷ് ശര്‍മ്മ നടത്തിയ ഐതിഹാസിക ബഹിരാകാശ സന്ദര്‍ശനത്തിന് 41 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശുഭാംശു ശുക്ലയുടെ യാത്ര. എന്നാല്‍ രാകേഷ് ശര്‍മ്മയുടെ യാത്ര അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കായിരുന്നില്ല. അതിനാല്‍, ഡ്രാഗണ്‍ പേടകം ഡോക്ക് ചെയ്തതോടെ ഐഎസ്എസിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടം ശുഭാംശു ശുക്ലയുടെ പേരിലായി.

ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യക്കാരന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്് 140 കോടി ഇന്ത്യക്കാര്‍ക്കും അഭിമാനമായി. വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല അടക്കമുള്ള നാല് ആക്‌സിയം 4 ദൗത്യ സംഘാംഗങ്ങള്‍ ‘ഗ്രേസ്’ ക്രൂ ഡ്രാഗണ്‍ പേടകത്തില്‍ നിന്ന് എല്ലാ പരിശോധനകളും നടപടിക്രമങ്ങളും വിജയകരമായി പൂര്‍ത്തിയാക്കി നിലയത്തില്‍ പ്രവേശിച്ചതോടെയാണ് ഈ അഭിമാന നേട്ടം ഇന്ത്യ സ്വന്തമാക്കിയത്. ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നുള്ള വിക്ഷേപണത്തിന് ശേഷം 28 മണിക്കൂര്‍ യാത്ര പൂര്‍ത്തിയാക്കിയാണ് ‘ഗ്രേസ്’ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. ഇന്നലെ വൈകിട്ട് നാല് മണിക്ക് ശേഷമായിരുന്നു ഗ്രേസ് പേടകം ഐഎസ്എസിലെ ഹാര്‍മണി മൊഡ്യൂളില്‍ ഡോക്ക് ചെയ്തത്. പ്രതീക്ഷിച്ചതിനേക്കാള്‍ നേരത്തെയാണ് ഡോക്കിങ് നടന്നത്.

ഇനിയുള്ള 14 ദിവസം ആക്സിയം ദൗത്യാംഗങ്ങള്‍ക്ക് ഐഎസ്എസില്‍ ഗവേഷണങ്ങളുടെയും പരീക്ഷണങ്ങളുടെയും കാലമാണ്. അറുപതിലധികം പരീക്ഷണങ്ങളില്‍ സംഘം ഏര്‍പ്പെടും. ഇന്ത്യയ്ക്കായി ഏഴ് പരീക്ഷണങ്ങള്‍ ശുഭാംശു നടത്തും. മികച്ച അനുഭവമായിരുന്നുവെന്നും ‘ദൗത്യത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ അഭിമാനമെന്നും ശുഭാംശു ശുക്ല പ്രതികരിച്ചു. മിഷന്‍ കമാന്‍ഡറും നാസയുടെ ബഹിരാകാശ സഞ്ചാരിയുമായ പെഗി വിറ്റ്‌സണ്‍, പോളണ്ടില്‍ നിന്നുള്ള ബഹിരാകാശ സഞ്ചാരി സ്വാവോസ് ഉസാന്‍സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബര്‍ കപൂ എന്നിവരും ദൗത്യസംഘത്തിലുണ്ട്.