സംസ്ഥാനത്ത് പലയിടങ്ങളിലും ജീവൻ രക്ഷാ മരുന്നുകൾക്ക് ക്ഷാമം നേരിടുന്നു. പാരസെറ്റമോൾ തുടങ്ങി ഇൻസുലിനും വൃക്ക സംബന്ധമായ രോഗങ്ങൾക്ക് വരെയുള്ള മരുന്നുകൾക്ക് ദൗർലഭ്യം നേരിടുകയാണ്. ലോക് ഡൗണിൽ കുരുങ്ങി സ്റ്റോക്കിസ്റ്റുകളിലേക്കും മെഡിക്കൽ സ്റ്റോറുകളിലേക്കും മരുന്നു എത്താത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
വൃക്ക സംബന്ധമായ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ പലയിടത്തും തീര്‍ന്നു കഴിഞ്ഞുവെന്നാണ് പല മെഡിക്കല്‍ സ്റ്റോറുകളിലെയും അവസ്ഥ.ലോക്ക് ഡൗണ്‍ ആയതോടെ മരുന്നുകൾ മെഡിക്കൽ സ്റ്റോറുകളിലെത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. കമ്പനികളില്‍ നിന്ന് സ്റ്റോക്കിസ്റ്റുകളിലേക്ക് അവരില്‍ നിന്ന് മെഡിക്കല്‍ സ്റ്റോറുകളിലേക്ക് എന്നിങ്ങനെയാണ് പൊതു വിപണിയിലേക്ക് മരുന്നെത്തുന്ന വഴി. എന്നാല്‍ ഇപ്പോള്‍ കമ്പനികളില്‍ നിന്ന് മരുന്നുകള്‍ സ്റ്റോക്കിസ്റ്റുകളിലേക്ക് എത്തുന്നില്ല. മരുന്നുകള്‍ തരംതിരിച്ച് നല്‍കാനുള്ള ജീവനക്കാരുടെ കുറവും മരുന്നെത്തിക്കേണ്ട കൊറിയര്‍ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളും കുറവായതാണ് ഇതിന് കാരണം. ഉപയോഗിക്കാവുന്ന പരമാവധി മാര്‍ഗങ്ങള്‍ ഉപയോഗിച്ച് മരുന്നെത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് കമ്പനി ഡിപ്പോകള്‍ അറിയിക്കുന്നത്.