ഷീല ദീക്ഷിത്തിന് രാജ്യം വിട നല്‍കി

Jaihind Webdesk
Sunday, July 21, 2019

അന്തരിച്ച ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷയും മുൻ ഡൽഹി മുഖ്യമന്ത്രിയും ആധുനിക ഡൽഹിയുടെ ശില്പിയുമായ ഷീല ദീക്ഷിതിന്റെ സംസ്കാരചടങ്ങുകൾ നിഗംബോധ് ഘട്ടിൽ ഔദ്യോഗിക ബഹുമതികളോടെ നടന്നു. കനത്ത മഴയെ വകവയ്ക്കാതെ ആയിരക്കണക്കിന് പേര്‍ പ്രിയനേതാവിന് അന്ത്യമൊഴിയേകാനെത്തി. രണ്ട് മണിക്കൂര്‍ നീണ്ട് പൊതുദര്‍ശനത്തിന് ശേഷം എഐസിസി ആസ്ഥാനത്ത് നിന്ന് വിലാപയാത്രയായാണ് മൃതദേഹം നിധംബോധ്ഘട്ടിലെത്തിച്ചത്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മന്‍മോഹന്‍ സിങ്, മോത്തിലാല്‍ വോറ, എ.കെ.ആന്റണി തുടങ്ങിയവര്‍ ആദരാഞ്ജലിയര്‍പ്പിച്ചു. സംസ്ഥാനത്തസര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി ഇ.ചന്ദ്രശേഖരനുമെത്തി. മലയാളികള്‍ക്ക് എന്നും പ്രത്യേക പരിഗണന നല്‍കിയ ഷീലാ ദീദിയെ കുറിച്ചുള്ള ഓര്‍മകള്‍ ഡല്‍ഹി മലയാളികളും പങ്കുവച്ചു.

മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ.അഡ്വാനി, സുഷമ സ്വരാജ്, നാഷ്ണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല തുടങ്ങിയവര്‍ വസതിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. ഹൃദയസംബന്ധമായ അസുഖത്തിന് ഏറെ നാളായി ചികില്‍സയിലായിരുന്നെങ്കിലും അവസാനനിമിഷം വരെ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു അന്ത്യം.