ന്യൂഡൽഹി: ലോക് താന്ത്രിക് ജനതാദൾ നേതാവ് ശരദ് യാദവിന്‍റെ മകൾ സുഭാഷിണി യാദവ് കോൺഗ്രസിൽ ചേർന്നു. എൽജെപി നേതാവും മുൻ എംപിയുമായ കാളി പാണ്ഡെയും കോൺഗ്രസിലെത്തി. ആരോഗ്യം മോശമായതിനാൽ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ശരദ് യാദവ് സജീവമല്ലെന്നും ബിഹാറിൽ മഹാസഖ്യത്തെ ശക്തിപ്പെടുത്താൻ താൻ പ്രവർത്തിക്കുമെന്നും സുഭാഷിണി പറഞ്ഞു. ബിഹാർ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് തീരുമാനം. ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ 7 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി 243 നിയമസഭാ സീറ്റുകളിലേക്കാണ് ബിഹാര്‍ തെരഞ്ഞെടുപ്പ് നടക്കുക. ഫലം നവംബര്‍ 10 ന് പ്രഖ്യാപിക്കും.