ഷഹബാസ് വധക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ ഫലം തടഞ്ഞു വയ്ക്കാന്‍ സര്‍ക്കാരിന് എന്ത് അവകാശമെന്ന് ഹൈക്കോടതി; ഫലം പ്രസിദ്ധീകരിച്ചു; തുടര്‍ പഠനത്തിന് യോഗ്യത

Jaihind News Bureau
Wednesday, May 21, 2025

കോഴിക്കോട് ഷഹബാസ് വധക്കേസിലെ പ്രതികളായ വിദ്യാര്‍ത്ഥികളുടെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് വാര്‍ത്താ സമ്മേളനത്തിലൂടെ ഇക്കാര്യമറിയിച്ചത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് പ്രതികളായ ആറ് വിദ്യാര്‍ത്ഥികളുടെയും ഫലം പ്രസിദ്ധീകരിച്ചത്്. ഫലം പ്രസിദ്ധീകരിച്ചില്ലെങ്കില്‍ അനാസ്ഥയായി കണക്കാക്കുമെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു. ഇതിലൂടെ കേസില്‍ പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് അവസരം ലഭിക്കും.

സഹപാഠിയായ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു കൊന്നതിന് കുറ്റാരോപിതരാണ് താമരശ്ശേരി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്റഡറി ഹൈസ്‌കൂളിലെ 6 വിദ്യാര്‍ത്ഥികളും. അതേത്തുടര്‍ന്ന് ഇവര്‍ അറസ്റ്റിലാവുകയും പിന്നീട് ജുവനൈല്‍ ഹോമില്‍ കഴിയുകയുമായിരുന്നു. അവിടെവച്ചാണ് പരീക്ഷ എഴുതിയത്. എന്നാല്‍ ഇവരുടെ മാത്രം എസ്എസ്എല്‍സി പരീക്ഷാ ഫലം സര്‍ക്കാര്‍ തടഞ്ഞു വച്ചിരുന്നു. അതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ ബാലാവകാശ കമ്മീഷനെ സമീപിക്കുകയും തുടര്‍ന്ന് കോടതിയില്‍ എത്തുകയുമായിരന്നു. ഹൈക്കോടതിയുടെയും ബാലാവകാശ കമ്മീഷന്റെയും നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ ഫലം തടഞ്ഞു വയ്ക്കാന്‍ സര്‍ക്കാരിന് എന്ത് അവകാശമുണ്ടെന്നാണ് കോടതി ചോദിച്ചത്.