ഷാഫി പറമ്പിൽ എംഎൽഎ സ്ഥാനം രാജിവച്ചു, സ്പീക്കറുടെ ഓഫീസിൽ നേരിട്ടെത്തി രാജി സമര്‍പ്പിച്ചു

 

തിരുവനന്തപുരം: വടകര ലോക്സഭാ മണ്ഡലത്തിൽ നിന്ന് പാർലമെന്‍റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഷാഫി പറമ്പിൽ എംഎൽഎ സ്ഥാനം രാജിവെച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എംഎൽഎമാരായ പി.സി. വിഷ്ണുനാഥ്, കെ.കെ. രമ , റോജി എം. ജോൺ, സജീവ് ജോസഫ് എന്നിവർക്കൊപ്പം സ്പീക്കറിന്‍റെ ഓഫീസിൽ എത്തിയാണ് രാജി സമർപ്പിച്ചത്.

പാർലമെന്‍റിലേക്ക് പോകുമ്പോൾ നിയമസഭയിലെ അനുഭവം കരുത്താകുമെന്ന് രാജിവെച്ച ശേഷം ഷാഫി പറമ്പിൽ പ്രതികരിച്ചു. പോയി തോറ്റിട്ട് വാ എന്ന് പറഞ്ഞല്ല പാലക്കാട്ടുകാർ തന്നെ വടകരക്ക് അയച്ചതെന്നും ഉപതിരഞ്ഞെടുപ്പിലും ആ രാഷ്ട്രീയ ബോധ്യം പാലക്കാട്ടുകാർക്ക് ഉണ്ടാകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

കഴിഞ്ഞ മൂന്നു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മെട്രോമാൻ ഇ. ശ്രീധരനെ ഇറക്കി ബിജെപി കളം നിറഞ്ഞപ്പോൾ ഷാഫി പറമ്പിൽ ജയിച്ചത് 3859 വോട്ടിനാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്ന് യുഡിഎഫിന് 52,779 വോട്ടാണ് ലഭിച്ചത്. രണ്ടാമതെത്തിയ ബിജെപിയേക്കാൾ 9707 വോട്ട്‌ യുഡിഎഫിന് അധികം ലഭിച്ചു.

നഗരസഭ പരിധിയിലും മികച്ച മുന്നേറ്റം നടത്താൻ കോൺഗ്രസിന് കഴിഞ്ഞു. ഇതേ മുന്നേറ്റം തുടർന്നാൽ ഉപതിരഞ്ഞെടുപ്പിലെ വിജയം ഉറപ്പെന്നാണ് യുഡ‍ിഎഫിന്‍റെ കണക്കുകൂട്ടൽ. ഷാഫി പറമ്പിൽ വടകരയിൽ മത്സരിക്കാൻ വണ്ടി കയറിയപ്പോൾ തന്നെ പാലക്കാട് പകരക്കാരനാര് എന്ന ചർച്ചകൾ സജീവമായി ഉയര്‍ന്നിരുന്നു. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, വി.ടി. ബൽറാം എന്നിവരുടെ പേരുകളാണ് യുഡിഎഫിൽ നിന്ന് സജീവ പരിഗണനയിലുള്ളത്.

Comments (0)
Add Comment