ഷാഫി പറമ്പിലിന്റെ ഇടപെടല്‍ ഫലം കണ്ടു; തലശ്ശേരി കേന്ദ്രീയ വിദ്യാലയത്തിന് സ്വന്തം കെട്ടിടം, 5 കോടി അനുവദിച്ചു

Jaihind News Bureau
Wednesday, January 28, 2026

ഷാഫി പറമ്പില്‍ എം.പി.യുടെ ഇടപെടല്‍ ഫലം കണ്ടു. തലശ്ശേരി കേന്ദ്രീയ വിദ്യാലയം സ്വന്തം കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നു. അടിസ്ഥാന സൗകര്യങ്ങളില്ലാതെ വാടക കെട്ടിടത്തില്‍ വീര്‍പ്പുമുട്ടിയിരുന്ന തലശ്ശേരി കേന്ദ്രീയ വിദ്യാലയത്തിന് സ്വന്തം കെട്ടിടം നിര്‍മ്മിക്കാന്‍ 5 കോടി രൂപ അനുവദിച്ചു.

2011 ല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായപ്പോഴാണ് വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ തലശ്ശേരിയില്‍ കേന്ദ്രീയ വിദ്യാലയം അനുവദിക്കുന്നത്. കതിരൂര്‍ കുണ്ടൂര്‍ മലയിലെ താല്ക്കാലിക കെട്ടിടത്തിലാണ് കേന്ദ്രിയ വിദ്യാലയം ആദ്യം ആരംഭിച്ചത്. പിന്നീട് അത് 2015 ല്‍ ധര്‍മ്മടത്ത് റോട്ടറി ക്ലബ്ബിന്റെ ഉടമസ്ഥതയിലുളള സ്വകാര്യ കെട്ടിടത്തില്‍ വാടകക്ക് പ്രവര്‍ത്തിച്ച് വരികയായിരുന്നു.

അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി പ്രത്യേക ഉത്തരവിലൂടെ സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിന് വാടക കൊടുക്കാനുള്ള തീരുമാനമെടുത്തത് ശ്രദ്ധേയമായിരുന്നു. പിന്നീട് കേന്ദ്രിയ വിദ്യാലയത്തിന് വേണ്ടി 7.8 ഏക്കര്‍ ഭൂമി കതിരൂര്‍ വില്ലേജില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കുകയായിരുന്നു. ഷാഫി പറമ്പില്‍ എം. പി.യുടെ നിരന്തര ഇടപെടലിനെ തുടര്‍ന്ന് കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് കെട്ടിട നിര്‍മ്മാണത്തിനായി 5 കോടി രൂപ അനുവദിച്ചിരിക്കുകയാണ്. നിലവില്‍ ഒരു സെക്ഷനിലായി 450 കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നത്. കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നതോടെ രണ്ട് സെക്ഷനിലായി ബാലവാടി മുതല്‍ പ്ലസ് ടു വരെ 1500 കുട്ടികള്‍ക്ക് പഠന സൗകര്യം ലഭ്യമാകും. ഒന്നര കൊല്ലം കൊണ്ട് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് ഷാഫി പറമ്പില്‍ എം.പി.അറിയിച്ചു. എച്ച്.എല്‍.എല്‍.ലിമിറ്റഡിനാണ് നിര്‍മ്മാണ ചുമതല.