SFI ക്രിമിനലുകള്‍ക്ക് മുന്നിൽ നട്ടെല്ല് വളച്ച് നിൽക്കുന്നു; കേരള പോലീസിന്‍റെ  ആവേശം പ്രതിപക്ഷ വിദ്യാർഥി – യുവജന സംഘടന നേതാക്കളോട് വേണ്ട; വിഡി സതീശന്‍

Monday, June 26, 2023

തിരുവനന്തപുരം: വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിക്ക് നേരെ കരിങ്കൊടി കാണിച്ചതിന് എംഎസ്എഫ് പ്രവര്‍ത്തകരെ പോലീസ് കൈവിലങ്ങ് വെച്ചതിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചവരല്ല ഈ കുട്ടികൾ. പരീക്ഷ എഴുതാതെ പാസായവരോ പി.എസ്.സി പട്ടികയിൽ തിരിമറി നടത്തിയവരോ അല്ല. ആൾമാറാട്ടം നടത്തുന്ന വിദ്യയും കൈവശമില്ല.
കയ്യാമം വച്ച് നടത്തിക്കാൻ തക്കവണ്ണം ഈ കുട്ടികൾ ചെയ്ത കുറ്റം എന്താണെന്ന് അറിയാമോ? പ്ലസ് വണ്ണിന് പഠിക്കാൻ കുട്ടികൾക്ക് മതിയായ സീറ്റുകൾ വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തു. വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചു. അതിനാണ് എം.സ്.എഫിന്റെ കോഴിക്കോട് ജില്ലാ ഭാരവാഹികളായ രണ്ട് വിദ്യാർഥികളെ കൊടുംകുറ്റവാളികളെ പോലെ കൊണ്ട് പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് ഫേസ് ബുക്കില്‍ കുറിച്ചു.  എസ് എഫ് ഐ ക്രിമിനലുകള്‍ക്ക് മുന്നിൽ നട്ടെല്ല് വളച്ച് നിൽക്കുന്ന കേരള പോലീസിന്‍റെ  ആവേശം പ്രതിപക്ഷ വിദ്യാർഥി – യുവജന സംഘടന നേതാക്കളോട് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവിന്‍റെ ഫേസ് ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചവരല്ല ഈ കുട്ടികൾ. പരീക്ഷ എഴുതാതെ പാസായവരോ പി.എസ്.സി പട്ടികയിൽ തിരിമറി നടത്തിയവരോ അല്ല. ആൾമാറാട്ടം നടത്തുന്ന വിദ്യയും കൈവശമില്ല.
കയ്യാമം വച്ച് നടത്തിക്കാൻ തക്കവണ്ണം ഈ കുട്ടികൾ ചെയ്ത കുറ്റം എന്താണെന്ന് അറിയാമോ? പ്ലസ് വണ്ണിന് പഠിക്കാൻ കുട്ടികൾക്ക് മതിയായ സീറ്റുകൾ വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തു. വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചു. അതിനാണ് എം.സ്.എഫിന്റെ കോഴിക്കോട് ജില്ലാ ഭാരവാഹികളായ രണ്ട് വിദ്യാർഥികളെ കൊടുംകുറ്റവാളികളെ പോലെ കൊണ്ട് പോകുന്നത്.
SFI ക്രിമിനലുകൾക്ക് മുന്നിൽ നട്ടെല്ല് വളച്ച് നിൽക്കുന്ന കേരള പോലീസിന്റ ആവേശം പ്രതിപക്ഷ വിദ്യാർഥി – യുവജന സംഘടന നേതാക്കളോട് വേണ്ട.
സമരം ചെയ്ത കുട്ടികളെ കയ്യാമം വയ്ക്കാൻ, എ.കെ.ജി സെന്ററിൽ നിന്നുള്ള നിർദ്ദേശം വാങ്ങി പ്രവർത്തിക്കുന്ന പോലീസിനേ കഴിയൂ. സി.പി.എമ്മിന് വിടുപണി ചെയ്യുന്നതിനേക്കാൾ ഭേദം യൂണിഫോം അഴിച്ച് വെച്ച് പോകുന്നതാണ് അത്തരം ഉദ്യോഗസ്ഥർക്ക് നല്ലത്.
കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ലെന്ന് ഓർത്തോളൂ. എം.എസ്.എഫിന്റെ സമര പോരാളികൾക്ക് ഹൃദയാഭിവാദ്യങ്ങൾ.