ലൈംഗികാതിക്രമ കേസ്: ഫെഫ്കയില്‍ നിന്ന് രഞ്ജിത്തിനെ സസ്‌പെന്‍ഡ് ചെയ്തു

Jaihind News Bureau
Wednesday, April 1, 2026

കൊച്ചി: ലൈംഗികാതിക്രമ പരാതിയില്‍ അറസ്റ്റിലായ പ്രമുഖ ചലച്ചിത്ര സംവിധായകന്‍ രഞ്ജിത്തിനെതിരെ ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക കര്‍ശന നടപടി സ്വീകരിച്ചു. രഞ്ജിത്തിനെ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനില്‍ നിന്നും റൈറ്റേഴ്‌സ് യൂണിയനില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി സംഘടന ഔദ്യോഗികമായി അറിയിച്ചു. ഇതോടെ മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ പ്രമുഖ കൂട്ടായ്മയില്‍ നിന്ന് രഞ്ജിത്ത് പുറത്തായിരിക്കുകയാണ്.

ഡയറക്ടേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് രണ്‍ജി പണിക്കര്‍, ജനറല്‍ സെക്രട്ടറി ജി.എസ്. വിജയന്‍ എന്നിവരാണ് പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള സസ്‌പെന്‍ഷന്‍ വിവരം ആദ്യം പുറത്തുവിട്ടത്. ഇതിന് പിന്നാലെ ബാലചന്ദ്രന്‍ ചുള്ളിക്കാട് (പ്രസിഡന്റ്), ബെന്നി പി. നായരമ്പലം (ജനറല്‍ സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിലുള്ള റൈറ്റേഴ്‌സ് യൂണിയനും രഞ്ജിത്തിനെ പുറത്താക്കുന്നതായി പ്രഖ്യാപിച്ചു. നേരത്തെ തന്നെ രഞ്ജിത്തിനെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

നിയമനടപടികളുടെ ഭാഗമായി രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൊച്ചിയിലെ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയ ശേഷമാണ് അദ്ദേഹത്തെ എറണാകുളം സബ് ജയിലിലേക്ക് മാറ്റിയത്. തൊടുപുഴയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, പരിശോധനയില്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയതോടെയാണ് റിമാന്‍ഡ് നടപടികളുമായി പോലീസ് മുന്നോട്ട് പോയത്.

ഫോര്‍ട്ട് കൊച്ചിയിലെ സിനിമാ സെറ്റില്‍ വെച്ച് കാരവാനില്‍ തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന യുവനടിയുടെ പരാതിയിലാണ് പോലീസ് സംവിധായകനെ പിടികൂടിയത്. കേസില്‍ രഞ്ജിത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തിട്ടുണ്ട്.