SEETHA MURDER| പീരുമേട്ടിലെ സീതയുടെ മരണം കൊലപാതകം; സീതയെ കൊന്നത് കാട്ടാനയല്ല; ശരീരത്തില്‍ ഗുരുതര പാടുകള്‍; ഭര്‍ത്താവ് നിരീക്ഷണത്തില്‍

Jaihind News Bureau
Saturday, June 14, 2025

ഇടുക്കി പീരുമേട് വനത്തില്‍ മരിച്ച സീതയുടെ മരണം കൊലപാതകം. വനത്തില്‍ വച്ച് കാട്ടാന ആക്രമിച്ചെന്നായിരുന്നു ഭര്‍ത്താവ് ബിനു അറിയിച്ചത്. പോസ്റ്റുമോര്‍ട്ടം പരിശോധനയിലാണ് സീതയുടേത് കൊലപാതകമെന്ന് തെളിഞ്ഞത്. ഭര്‍ത്താവ് ബിനു സംശയനിഴലിലാണ്. ഇയാള്‍ ഇപ്പോള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. സീതയുടെ ശരീരത്തില്‍ ഗുരുതര പരിക്കുകളാണ് കണ്ടെത്തിയത്. തലയില്‍ പല തവണ ശക്തിയായി ഇടിപ്പിച്ചതിന്റെ പാടുകളുണ്ട്. ഇടതുവശത്തെ 7 വാരിയെല്ലുകളും വലതുവശത്തെ 6 വാരിയെല്ലുകളും പൊട്ടിയിട്ടുണ്ട്. പീരുമേട് താലൂക്ക് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

സീതയെ ബിനു കരുതിക്കൂട്ടി കൊലപ്പെടുത്തുകയായിരുന്നുവന്നതിന്റെ തെളിവുകളാണ് പോസ്റ്റുമോര്‍്ട്ടത്തിലൂടെ പുറത്തു വന്നിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സീതയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയെന്ന് വിവരം ലഭിച്ചത്. വനം വകുപ്പിന്റെ താത്കാലിക ജീവനക്കാരനാണ് സീതയുടെ ഭര്‍ത്താവ് ബിനു. ബിനു തന്നെയാണ് കാട്ടാന ആക്രമണത്തില്‍ സീത മരിച്ചുവെന്ന വിവരം വനപാലകരെ അറിയിച്ചത്. മക്കള്‍ക്കൊപ്പം വനവിഭവങ്ങള്‍ ശേഖരിക്കാനാണ് സീത കാടിനുള്ളിലേക്ക് പോയതെന്നും അവിടെവെച്ചാണ് ആനയുടെ ആക്രമണം ഉണ്ടായതെന്നുമാണ് ബിനു പറഞ്ഞത്. ഇന്ന് രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതോടെയാണ് പോലീസിന് സംശയങ്ങള്‍ ബലപ്പെട്ടത്. തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് പോലീസ് ബന്ധുക്കളോട് ആവശ്യപ്പെടുകയായിരുന്നു.