RAJEEV CHANDRASEKHAR| ‘എല്ലാം കച്ചവട കണ്ണുകൊണ്ട് കാണുന്നത് പാര്‍ട്ടിയെ തകര്‍ക്കും’; രാജീവ് ചന്ദ്രശേഖറിനെതിരെ ബിജെപിയില്‍ രൂക്ഷ വിമര്‍ശനം

Jaihind News Bureau
Monday, June 30, 2025

തിരുവനന്തപുരത്ത് ചേര്‍ന്ന ബിജെപി സംസ്ഥാന കോര്‍ കമ്മറ്റി യോഗത്തിലും സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷ വിമര്‍ശനം. നിലമ്പൂരിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ ശൈലിക്കുമെതിരെയാണ് വിമര്‍ശനമുയര്‍ന്നത്. പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകരാന്‍ അധ്യക്ഷന് സാധിക്കുന്നില്ലെന്നും എല്ലാം കച്ചവട കണ്ണുകൊണ്ട് കാണുന്നത് പാര്‍ട്ടിയെ തകര്‍ക്കുമെന്നുമാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍.

നിലമ്പൂരില്‍ ക്രൈസ്തവ സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ച സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം തിരിച്ചടിയായെന്ന് കെ.സുരേന്ദ്രന്‍ വിമര്‍ശിച്ചു. ഭൂരിപക്ഷ വോട്ടുകള്‍ ഇടതുപക്ഷത്തേക്ക് പോയെന്നും ഹിന്ദുത്വമാണ് പാര്‍ട്ടിയുടെഅടിസ്ഥാന ആശയമെന്ന് നേതൃത്വം മറക്കരുതെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ ഒന്നടങ്കം രാജിവ് ചന്ദ്രശേഖരനെതിരെ കോര്‍ കമ്മറ്റിയില്‍ ആഞ്ഞടിക്കുകയായിരുന്നു.

ഐടി സെല്ലിന്റെയും സംസ്ഥാന ഓഫീസിന്റെയും ചുമതലകളില്‍ നിന്ന് സുരേന്ദ്രന്‍ വി. മുരളീധരന്‍ വിഭാഗക്കാരെ നേരത്തെ തന്നെ രാജീവ് ചന്ദ്രശേഖര്‍ മാറ്റിയിരുന്നു. ഇരുവരുമായി അടുപ്പം പുലര്‍ത്തിയിരുന്ന നേതാക്കളില്‍ പലരും രാജീവ് ചന്ദ്രശേഖരനൊപ്പം ചേരുകയും, ചിലരെ ഒപ്പം നിര്‍ത്തുകയും ചെയ്തു. സംസ്ഥാനത്ത് കാലങ്ങളായി പ്രവര്‍ത്തിക്കുന്ന നേതാക്കളെ ഒഴിവാക്കുന്നതില്‍ ആര്‍എസ്എസിനും അതൃപ്തിയുണ്ട്.