തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞടുപ്പിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രണ്ടാംഘട്ടത്തിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. കോട്ടയവും തൃശൂരും വയനാടുമാണ് ഏറ്റവും കൂടുതല്‍ പോളിങ് ശതമാനമുള്ളത്.
കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് എന്നീ 5 ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ മുതല്‍ മിക്കവാറും എല്ലാ ബൂത്തുകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. 12 മണിവരെ 41 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.
വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതിനെത്തുടര്‍ന്ന് പാലക്കാട് നഗരസഭാ 23 വാര്‍ഡില്‍ വോട്ടിങ് വൈകി. സ്ഥാനാര്‍ഥികളും വോട്ടര്‍മാരും തമ്മില്‍ വാക്കേറ്റമുണ്ടായി. പലരും വോട്ട് ചെയ്യാതെ മടങ്ങി. പിന്നീട് കേബിള്‍ തകരാറെന്ന് കണ്ടെത്തി പ്രശ്നം പരിഹരിച്ചു.
മാനന്തവാടിയിൽ ഒരു വോട്ടർ കുഴഞ്ഞുവീണ് മരിച്ചു. തൃശിലേരി വരിനിലം കോളനി ദേവി (ജോച്ചി-54) ആണ് മരിച്ചത്. തൃശിലേരി ജി.എച്ച്.എസ്.എസില്‍ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ദേവി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പെരുമ്പാവൂര്‍ മുടക്കുഴയില്‍ രണ്ടാമതെത്തിച്ച വോട്ടിങ് യന്ത്രവും തകരാറിലായതിനെത്തുടര്‍ന്ന് വോട്ടര്‍മാര്‍ പലരും മടങ്ങി. മുണ്ടക്കയം ഇളങ്കാട് അഞ്ചാംവാര്‍ഡില്‍ ആറുമണിക്ക് പോളിങ് തുടങ്ങി. പ്രതിഷേധത്തെത്തുടര്‍ന്ന് ഇവിടെ വോട്ടെടുപ്പ് നിര്‍ത്തിവച്ചു. ആദ്യം വോട്ട് ചെയ്ത 19 പേരെ വീണ്ടും വോട്ട് ചെയ്യിച്ചു.
കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് എന്നീ 5 ജില്ലകളിലായി 98,57,208 വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. 451 തദ്ദേശസ്ഥാപനങ്ങളിലെ 8116 വാർഡുകളിലേക്കാണ് വോട്ടെടുപ്പ്. 12,643 ബൂത്തുകളിലായി 47,28,489 പുരുഷന്മാരും 51,28,361 സ്ത്രീകളും 93 ട്രാൻസ്ജെൻഡേഴ്സും 265 പ്രവാസി ഭാരതീയരും വോട്ട് രേഖപ്പെടുത്തും. ഇതിൽ 57,895 പേർ കന്നി വോട്ടർമാരാണ്.