ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന് എതിരായ സമരങ്ങളില്‍ പങ്കെടുത്തവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. സര്‍ക്കാരിന്‍റെ നടപടി നിയമവിരുദ്ധമാണെന്നും പിന്‍വലിച്ചില്ലെങ്കില്‍ റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തർപ്രദേശ് സർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനം നടത്തിയത്. യുപി സര്‍ക്കാര്‍ ഒരേസമയം പരാതിക്കാരെനെയും വിധികര്‍ത്താവിനെയും പ്രോസിക്യൂട്ടറേയും പോലെ പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് നിയമ വിരുദ്ധമാണെന്നും വസ്തുക്കള്‍ കണ്ടുകെട്ടാനുള്ള ഉത്തരവ് പിന്‍വലിക്കാന്‍ അവസാന അവസരം നല്‍കുകയാണ്. ഫെബ്രുവരി പതിനെട്ടിനകം തീരുമാനം ഉണ്ടായില്ലെങ്കില്‍ ഉത്തരവ് റദ്ദാക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഢ്, സൂര്യകാന്ത് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പൗരത്വ ഭേദഗതി നിയമത്തിന് എതിരായ സമരങ്ങള്‍ക്കിടയില്‍ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ നഷ്ടം ഈടാക്കാനാണ് പ്രതിഷേധക്കാരുടെ സ്വത്ത് കണ്ടു കെട്ടാനുള്ള നീക്കവുമായി യുപി സർക്കാർ രംഗത്തെത്തിയത്. ഇത് സംബന്ധിച്ച് നോട്ടീസ് കൈമാറുകയും ചെയ്തു. സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് 106 കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും 833 പേര് പ്രതികളാണെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇവരുടെ വസ്തുക്കള്‍ കണ്ടുകെട്ടാന്‍ ഇതുവരെ 274 നോട്ടീസുകളാണ് സര്‍ക്കാര്‍ ഇറക്കിയത്. ഇതില്‍ 236 നോട്ടീസുകളില്‍ ഉത്തരവിറക്കി കണ്ടുകെട്ടല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും യുപി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിയമം പാലിച്ച് മാത്രമേ ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് ആസ്തി കണ്ടുകെട്ടല്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ കഴിയൂ എന്ന് സുപ്രീം കോടതി വ്യക്തമാക്കി.