പത്തു ലക്ഷം ആദിവാസികള്‍ കാടിറങ്ങേണ്ടി വരും; ഒഴിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ്

Jaihind Webdesk
Thursday, February 21, 2019

രാജ്യത്തെ പത്തു ലക്ഷം ആദിവാസികളെ വനത്തിൽ നിന്ന് ഒഴിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. വനാവകാശ നിയമത്തിന്‍റെ പരിരക്ഷ ലഭിക്കാൻ അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടി അപേക്ഷകൾ നിരസിക്കപ്പെട്ട ആദിവാസികളെയാണ് ഒഴിപ്പിക്കേണ്ടത്. സുപ്രീം കോടതി വിധി പ്രകാരം കേരളത്തിലെ 894 ആദിവാസി കുടുംബങ്ങളെ വനത്തിൽ നിന്നും ഒഴിപ്പിക്കേണ്ടി വരും.

2019 ജൂലൈ 27 നു മുമ്പ് ആദിവാസികളെ ഒഴിപ്പിച്ച ശേഷം സംസ്ഥാന സർക്കാരുകൾ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സുപ്രീം കോടതിയുടെ വിധി. വനാവകാശ നിയമം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹർജി പരിഗണിച്ചായിരുന്നു ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റെ നിർണായക വിധി.

വനാവകാശ നിയമത്തിന്‍റെ പരിരക്ഷയ്ക്കായി കേരളത്തിൽ നിന്ന് മാത്രം നാല്‍പതിനായിരത്തോളം അപേക്ഷകളാണ് ഉണ്ടായിരുന്നത്. ഇതിൽ 894 കുടുംബങ്ങൾ പരിരക്ഷയ്ക്ക് അർഹരല്ലെന്ന് കണ്ടെത്തി. അടുത്ത വാദം കേൾക്കലിന് മുൻപ് ഇവരെ വനത്തിൽ നിന്നും ഒഴിപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിൽ പറയുന്നു.

വനാവകാശ പരിരക്ഷയ്ക്ക് അർഹരല്ലെന്ന് കണ്ടെത്തിയിട്ടും എന്തുകൊണ്ട് ഈ 894 കുടുംബങ്ങളെ യഥാസമയം ഒഴിപ്പിച്ചില്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കണമെന്നും സുപീം കോടതി നിർദേശിച്ചു