ആദിവാസി കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസം; വനഭൂമിയിൽ നിന്ന് ഒഴിപ്പിക്കാനുള്ള ഉത്തരവിന് സ്റ്റേ

കേരളത്തിലെ 894 ആദിവാസി കുടുംബങ്ങള്‍ ഉള്‍പ്പെടെ പത്ത് ലക്ഷത്തോളം ആദിവാസി കുടുംബങ്ങള്‍ക്ക് താത്കാലിക ആശ്വാസമായി വനഭൂമിയില്‍ നിന്നൊഴിപ്പിക്കാനുള്ള ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ. വ്യക്തമായ റിപ്പോര്‍ട്ടുകള്‍ നല്‍കാത്ത കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

വനഭൂമിയില്‍ നിന്ന് വനാവകാശ നിയമത്തിന്‍റെ പരിരക്ഷ ലഭിക്കാത്ത 10 ലക്ഷത്തോളം ആദിവാസി കുടുംബങ്ങളെ ഒഴിപ്പിക്കണമെന്ന് ജസ്റ്റിസുമാരായ അരുൺ മിശ്ര, നവീൻ സിൻഹ, ഇന്ദിര ബാനർജി എന്നിവരടങ്ങിയ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരായി വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സ്റ്റേ.

വനാവകാശ നിയമപ്രകാരം എന്തുകൊണ്ടാണ് ഇത്രയും ആദിവാസികളുടെ അപേക്ഷ നിരസിക്കപ്പെട്ടതെന്ന് വ്യക്തമാക്കാൻ സംസ്ഥാന സര്‍ക്കാരുകളോട് കോടതി ആവശ്യപ്പെട്ടു. തള്ളിയ അപേക്ഷകളുടെ അടിസ്ഥാനത്തിൽ എന്തുകൊണ്ട് ഒഴിപ്പിക്കൽ നടപടി ഉണ്ടായില്ല എന്ന് ചീഫ് സെക്രട്ടറിമാരും വിശദീകരണം നൽകണം. വിഷയത്തിൽ ഇടപെടാതെ സോളിസിറ്റർ ജനറൽ ഉറങ്ങുകയാണോ എന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറലിനോട് കോടതി ചോദിച്ചു.

കേരളത്തിൽ ആകെ 39,999 ആദിവാസി കുടുംബങ്ങള്‍ വനാവകാശ നിയമത്തിന്‍റെ പരിരക്ഷയ്ക്കായി അപേക്ഷ നൽകിയെങ്കിലും 894 കുടുംബങ്ങൾ പരിരക്ഷയ്ക്ക് അർഹരല്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇവരെ അടുത്ത വാദം കേൾക്കലിന് മുൻപ് വനത്തിൽ നിന്ന് ഒഴിപ്പിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.

Adivasi
Comments (0)
Add Comment